തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളത്തില്‍ നിന്ന് തെറിച്ചു കടലില്‍ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകന്‍ ഷഹാന്റെ(19) മൃതദേഹം കണ്ടെത്തി.

ബുധനാഴ്ചയാണ് മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ തിരയില്‍ പെട്ട് ഷഹാന്‍ വള്ളത്തില്‍ നിന്നും തെറിച്ചു കടലില്‍ വീണത്. നേവിയും കോസ്റ്റ്ഗാര്‍ഡും പ്രദേശത്തെ മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് പുലിമുട്ടിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്.

പെരുമാതുറ സ്വദേശി ഷാക്കിറിന്റെ ഉടമസ്ഥതയിലുള്ള ഹസ്ബി റബ്ബിയെന്ന കാരിയര്‍ വള്ളമാണ് ഇന്നലെ അപകടത്തില്‍പ്പെട്ടത്. മീനുമായി മടങ്ങിവരുമ്പോള്‍ അഴിമുഖത്ത് തിരയില്‍പ്പെട്ട വള്ളത്തില്‍നിന്ന് ഷഹാന്‍ തെറിച്ചുവീഴുകയായിരുന്നു. ഷഹാനൊപ്പം വള്ളത്തിലുണ്ടായിരുന്ന അല്‍ അമീന്‍ സുരക്ഷിതമായി തീരത്തെത്തിയിരുന്നു. പിന്നാലെയാണ് തിരച്ചിലാരംഭിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.