ആലപ്പുഴ: ചേര്‍ത്തല ഐഷ കൊലക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സെബാസ്റ്റെനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്. താന്‍ ഐഷയെയും കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ കുറ്റ സമ്മത മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതോടെ സെബാസ്റ്റിന്‍ മൂന്ന് കൊലക്കേസില്‍ പ്രതിയായി. കടക്കരപ്പള്ളി സ്വദേശി ബിന്ദു പത്മനാഭന്‍, ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു രണ്ടുപേര്‍. സ്വത്ത് കൈക്കലാക്കാനാണ് സെബാസ്റ്റ്യന്‍ മൂന്ന് കൊലപാതകവും ചെയ്തത്. 2017ലാണ് ബിന്ദു പത്മനാഭനെ കാണാതാകുന്നത്. ബിന്ദുവിനെ കാണാനില്ലെന്നു കാട്ടി സഹോദരന്‍ പ്രവീണ്‍ ആഭ്യന്തരവകുപ്പു സെക്രട്ടറിക്കു പരാതി നല്‍കി. ബിന്ദുവും സെബാസ്റ്റ്യനും തമ്മിലുള്ള ഇടപാടില്‍ വസ്തുക്കള്‍ നഷ്ടമായ സാഹചര്യത്തില്‍ എട്ടുപേജുള്ള വിശദമായ പരാതിയാണ് അന്നു നല്‍കിയത്.

ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും ബിന്ദുവിന്റെ സ്വത്തുകള്‍ സ്വന്തമാക്കിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അന്നു കേസന്വേഷിച്ച ലോക്കല്‍ പോലീസ് എഫ്‌ഐആര്‍ ഇടുന്നതടക്കമുള്ള കാര്യങ്ങളില്‍ വീഴ്ചവരുത്തിയതോടെയാണ് പ്രതി ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ പങ്കു തെളിയാതിരുന്നത്.