കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട. 400 ഗ്രാം എം.ഡി.എം.എയുമായി ഐ.ടി വിദ്യാര്‍ത്ഥി പിടിയില്‍. കായംകുളം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കര്‍ (21) നെയാണ് റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും , നെടുമ്പാശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ എയര്‍പോര്‍ട്ട് ഭാഗത്ത് വില്‍പ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബൈക്കില്‍ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് രാസലഹരി കണ്ടെത്തിയത്. ഇയാള്‍ വലിയൊരു മയക്കുമരുന്ന് ശൃംഖലയുടെ കണ്ണിയാണെന്നാണ് ലഭ്യമാകുന്ന വിവരം.

പിടികൂടിയ രാസ ലഹരിക്ക് പത്ത് ലക്ഷത്തിലേറെ രൂപ വിലവരും. നര്‍ക്കോട്ടിക്ക് സെല്‍ ഡി വൈ എസ് പി ജെ.ഉമേഷ് കുമാര്‍, ആലുവ ഡി വൈ എസ് പി ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ എം.എച്ച് അനുരാജ്, എസ്.ഐ എസ്.എസ് ശ്രീലാല്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.