പാലക്കാട്: അട്ടപ്പാടിയില്‍ മൂന്നേക്കറോളം ഭൂമിക്ക് തണ്ടപ്പേര് മാറ്റിക്കിട്ടാത്തതില്‍ മനംനൊന്ത് കര്‍ഷകന്‍ കൃഷ്ണസ്വാമി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. വില്ലേജ് ഓഫീസറെ അടക്കം ഉപരോധിക്കും. അഗളി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കോണ്‍ഗ്രസും ബിജെപിയും പ്രതിഷേധത്തിലാണ്. റവന്യൂ ഉദ്യോഗസ്ഥരാണ് കൃഷ്ണസ്വാമിയുടെ മരണത്തിന് ഉത്തരവാദികളെന്നാണ് ആരോപണം.

കൃഷ്ണസ്വാമിയുടെ ഭൂമി റവന്യൂ അധികൃതന്‍, രേഖകളില്‍ തിരിമറി നടത്തി മറ്റൊരാളുടെ പേരിലാക്കിയെന്നാണ് ആരോപണം. റവന്യൂ ഉദ്യോഗസ്ഥര്‍ ജില്ലാകളക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടറും അറിയിച്ചു. തിങ്കളാഴ്ചയാണ് അട്ടപ്പാടി കാവുണ്ടിക്കല്‍ ഇരട്ടക്കുളം സ്വദേശി കൃഷ്ണസ്വാമിയെ (52) കൃഷിസ്ഥലത്തു തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വില്ലേജില്‍ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്ന് കുടുംബം ആരോപിച്ചു.

കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജില്‍ കയറി ഇറങ്ങിയെന്ന് കുടുംബം പറയുന്നു. അതേസമയം, സംഭവത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്നും, സാങ്കേതിക പ്രശ്‌നങ്ങള്‍ നീക്കാനായി നടപടികള്‍ തുടരുകയാണെന്നുമാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം. ഇദ്ദേഹത്തിന്റെ ഭൂമിയുടെ തണ്ടപ്പേര് മറ്റൊരാളുടെ പേരിലായിരുന്നു.

ഇതു മാറ്റിക്കിട്ടാന്‍ ആറുമാസമായി വില്ലേജ് ഓഫീസിലും റവന്യു ഉദ്യോഗസ്ഥരെ നേരില്‍കണ്ടും പരാതി ബോധിപ്പിച്ചിട്ടും നടപടിയുണ്ടായില്ല.