കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തില്‍ ആക്രി കച്ചവടക്കാരിയായിരുന്ന മധ്യവയസ്‌കയായ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കണ്ണൂര്‍ നഗരത്തില്‍ ആക്രി സാധനങ്ങള്‍ പെറുക്കി വില്പന നടത്തുന്ന സ്ത്രീയെ കൊലപ്പെടുത്തി കടന്നു കളഞ്ഞ പ്രതിയെ പൊലിസ് രണ്ടു ദിവസത്തിനുള്ളില്‍പിടികൂടുകയായിരുന്നു. മലപ്പുറം സ്വദേശി ശശി (52) യെയാണ് ടൗണ്‍ സ്റ്റേഷന്‍ ഇന്‍സ് പെക്ടര്‍ ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്.തോട്ടട സമാജ് വാദി കോളനിയിലെ സെല്‍വി (53)യെയാണ് ചൊവ്വാഴ്ച രാവിലെ കണ്ണൂര്‍ പാറക്കണ്ടി ബിവറേജ് ഔട്ട്‌ലെറ്റിന് പിറക് വശം വരാന്തയില്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പരാതിയില്‍ കേസെടുത്ത പോലീസ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമെന്ന സൂചനയെ തുടര്‍ന്ന് നടത്തിയഅന്വേഷണത്തിലാണ് പ്രതി പിടിയിലായത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സെല്‍വിയുടെ മരണകാരണം കല്ലുകൊണ്ടോ മദ്യ കുപ്പി കെണ്ടോ തലയ്‌ക്കേറ്റ ആഴത്തിലുള്ള ക്ഷതമാണെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറെക്കാലമായി കണ്ണൂരില്‍ തങ്ങിയിരുന്ന ശശിക്ക് സെല്‍ വി യുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു.

മദ്യപിച്ചതിനു ശേഷം ഇവര്‍ തമ്മിലുണ്ടായ സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലെത്തിയതെന്ന് സംശയിക്കുന്നതായിപൊലിസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും. പൊലിസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ തലേ ദിവസം സെല്‍ വി യോടൊപ്പം ശശിയെ കണ്ടവരുണ്ടായിരുന്നു. ഇവര്‍ നല്‍കിയ സാക്ഷിമൊഴികളാണ് പ്രതിയിലേക്കെത്തിയത്.