വടകര: ട്രെയിന്‍ വരുന്ന ശബ്ദം കേട്ട് പാളത്തിലേക്ക് ഇറങ്ങി കിടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. വാണിമേല്‍ കുളപ്പറമ്പില്‍ ഏച്ചിപ്പതേമ്മല്‍ രാഹുല്‍ (30) ആണ് മരിച്ചത്. വടകര റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിന്‍ വരുന്ന ശബ്ദം കേട്ട യുവാവ് പാളത്തിലേക്ക് ഇറങ്ങിക്കിടക്കുക ആയിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 1.40 ഓടെയാണ് സംഭവം. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ രാഹുല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഇന്റര്‍സിറ്റി എക്‌സ്പ്രസിനു മുന്‍പിലേക്കാണ് ഇയാള്‍ ഇറങ്ങി കിടന്നത്. കണ്ട് നിന്ന യാത്രക്കാര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്നേ രാഹുലിനെ ട്രെയിന്‍ തട്ടിയിരുന്നു. സ്റ്റേഷനില്‍ ഇരിക്കുകയായിരുന്ന രാഹുല്‍ ട്രെയിന്‍ വരുന്നതുകണ്ട് പാളത്തിലേക്ക് ചാടിയിറങ്ങി അവിടെ കിടക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ട്രെയിനിനടിയില്‍ കുടുങ്ങിയ മൃതദേഹം മാറ്റുന്നതിന്റെ നടപടിക്രമങ്ങള്‍ക്കിടെ അരമണിക്കൂറോളം ട്രെയിന്‍ വൈകി. മരിച്ച രാഹുല്‍ വാണിമേല്‍ കുളപ്പറമ്പില്‍ എ.പി.നാണുവിന്റെയും ശ്യാമളയുടെയും മകനാണ്. സഹോദരന്‍ ദേവാനന്ദ്. മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.