ന്യൂഡല്‍ഹി: ഇന്ധന സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട ആകാശ എയര്‍ വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുപറന്നു. വിമാനം ബെംഗളൂരുവിലേക്ക് തിരിച്ചുപറന്നതായി ആകാശ എയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 29നാണ് സംഭവം. അതേസമയം, വിമാനം തിരിച്ചുവിടാനുണ്ടായ കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

'ഒക്ടോബര്‍ 29ന് ബെംഗളൂരുവില്‍നിന്ന് കൊച്ചിക്കു പോകേണ്ടിയിരുന്ന ആകാശ എയര്‍ ഫ്‌ലൈറ്റ് ക്യുപി 1361, തിരിച്ചു പറക്കേണ്ടി വന്നിട്ടുണ്ട്. വിമാനം ബെംഗളൂരുവില്‍ സുരക്ഷിതമായി ഇറക്കി. സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണന. ഞങ്ങളുടെ പൈലറ്റുമാര്‍ വളരെ ശ്രദ്ധയോടെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് തിരിച്ചുപറന്നത്. 'ആകാശ എയര്‍ വക്താവ് പറഞ്ഞു.

ഇന്ധന സംബന്ധമായ പ്രശ്‌നങ്ങളാണ് (ഫ്യുവല്‍ ഇംബാലന്‍സ്) വിമാനം തിരിച്ചുപറക്കാന്‍ കാരണമായതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ഇന്ധനത്തിന്റെ അളവില്‍ വ്യത്യാസം കാണിച്ചതോടെയാണ് വിമാനം തിരിച്ചു പറന്നതെന്നാണ് റിപ്പോര്‍ട്ട്. കോക്പിറ്റ് സ്വിച്ചുകള്‍ തെറ്റായി പ്രവര്‍ത്തിപ്പിച്ചതാകാം ഇതിനു കാരണമെന്നാണ് വിവരം. വിമാനത്തിന്റെ ഇരുഭാഗങ്ങളിലെയും ടാങ്കുകളിലുള്ള ഇന്ധനത്തിന്റെ അളവില്‍ അസന്തുലിതാവസ്ഥയുണ്ടാകുന്നതാണ് ഫ്യുവല്‍ ഇംബാലന്‍സ്. ഇത്തരത്തില്‍ ഇന്ധനത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകുന്നത് വിമാനത്തിന്റെ സ്ഥിരതയെ ബാധിക്കും.