ആലപ്പുഴ: പൊതുവിഭാഗത്തിലെ വെള്ളക്കാര്‍ഡുകാരുടെ റേഷനരി വിഹിതം ഉയര്‍ത്തി ഭക്ഷ്യവകുപ്പ്. നവംബറില്‍ അഞ്ചുകിലോ അരി ലഭിക്കും. രണ്ടു മാസമായി രണ്ടുകിലോ വീതമാണു നല്‍കിയിരുന്നത്. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്കു പിന്നാലെയാണ് അരി മൂന്നുകിലോ കൂട്ടിയത്. നേരത്തേ, ശരാശരി ആറുകിലോ അരി വെള്ളക്കാര്‍ഡുകാര്‍ക്കു നല്‍കിയിരുന്നു. ഓണം പ്രമാണിച്ച് ഓഗസ്റ്റില്‍ ഇതു 15 കിലോ ആക്കിയതോടെ കൂടുതലാളുകള്‍ റേഷന്‍ വാങ്ങി.

വില്‍പ്പന കൂടിയതിന് ആനുപാതികമായി അധികവിഹിതം കേന്ദ്രത്തില്‍നിന്നു കിട്ടിയില്ല. ഇതോടെ സെപ്റ്റംബര്‍ മുതല്‍ വിഹിതം വെട്ടിക്കുറയ്‌ക്കേണ്ട സാഹചര്യമുണ്ടായി. അളവു കുറഞ്ഞതോടെ വാങ്ങുന്നവരുടെ എണ്ണവും കുറഞ്ഞു. ഇതോടെയാണ് വീണ്ടും കൂടുതല്‍ അരി നല്‍കാനാകുന്നത്. ഒന്നോരണ്ടോ മാസത്തിനകം ആറു കിലോയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞേക്കും.

തദ്ദേശതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചാലും അരിവിഹിതം വര്‍ധിപ്പിക്കുന്നതിന് പെരുമാറ്റച്ചട്ടം തടസ്സമാകാനിടയില്ല. ഓരോ മാസത്തെയും നീക്കിയിരുപ്പുകൂടി കണക്കാക്കിയാണ് അടുത്തമാസത്തെ വിഹിതം നിശ്ചയിക്കുന്നത് എന്നതിനാലാണിത്.