- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്തു പോക്കു വരവ് ചെയ്യാന്‍ മദ്യവും പണവും കൈക്കൂലിയായി വാങ്ങി; ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും
കൈക്കൂലി; ഡെപ്യൂട്ടി തഹസിൽദാർക്ക് കഠിനതടവും പിഴയും
കോട്ടയം: വസ്തു പോക്കുവരവ് ചെയ്തുനല്‍കുന്നതിന് മദ്യവും പണവും കൈക്കൂലിയായി വാങ്ങിയ ഡെപ്യൂട്ടി തഹസീല്‍ദാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും മുക്കാല്‍ ലക്ഷം രൂപ പിഴയും. വില്ലേജ് ഓഫീസറായിരിക്കെ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ പാലാ ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ ഓഫീസിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ ഏറ്റുമാനൂര്‍ എല്ലുകുന്നേല്‍ പി.കെ. ബിജുമോനെയാണ് അഴിമതിനിരോധന നിയമപ്രകാരം കോട്ടയം വിജിലന്‍സ് കോടതി ജഡ്ജി കെ.വി. രജനീഷ് ശിക്ഷിച്ചത്.
2015ല്‍ ഇദ്ദേഹം വില്ലേജ് ഓഫിസറായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. പുലിയന്നൂര്‍ സ്വദേശികളായ ദമ്പതിമാരുടെ പേരിലുള്ള കിടങ്ങൂര്‍ വില്ലേജ് ഓഫീസിന്റെ പരിധിയിലുള്ള സ്ഥലത്തിന്റെ പോക്കുവരവ് ചെയ്യുന്നതിനാണ് ഇവര്‍ അന്ന് അവിടെ വില്ലേജ് ഓഫീസറായിരുന്ന ബിജുമോനെ സമീപിച്ചത്. പത്ത് സെന്റാണ് പോക്കുവരവ് ചെയ്യേണ്ടിയിരുന്നത്. കൈക്കൂലിയായി 3000 രൂപയും, ഒരു കുപ്പി മദ്യവും വാങ്ങുന്നതിനിടെയാണ് പ്രതി വിജിലന്‍സ് പിടിയിലായത്.
രണ്ടാം പ്രതിയായിരുന്ന വില്ലേജ് അസിസ്റ്റന്റ് ടി.എം. ഏബ്രഹാം കേസിന്റെ വിചാരണവേളയില്‍ മരിച്ചു. മദ്യവും കൈക്കൂലിയും പലതവണ ആവശ്യപ്പെട്ടതോടെ പരാതിക്കാരന് വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
കോട്ടയം വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന എസ്. സുരേഷ് കുമാറാണ് കിടങ്ങൂര്‍ വില്ലേജ് ഓഫീസില്‍വെച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കെ.കെ. ശ്രീകാന്ത് കോടതിയില്‍ ഹാജരായി. പ്രതിയെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.




