തൃശ്ശൂര്‍: ഓട്ടം വിളിച്ച ശേഷം ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് കാര്‍ തട്ടിയെടുത്ത മൂന്നംഗ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. തൃശ്ശൂരിലാണ് സംഭവം. മുണ്ടത്തികോടുള്ള വിനോദിന്റെ കാര്‍ ആണ് ഓട്ടം വിളിച്ചവര്‍ തട്ടിയെടുത്തത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിനു സമീപത്തുള്ള ടാക്‌സി സ്റ്റാന്റില്‍ നിന്നാണ് ഓട്ടം വിളിച്ചത്. ഓട്ടം വിളിച്ചതിന് പിന്നാലെ വടക്കാഞ്ചേരി കല്ലംപാറയിലെ ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് വിനോദിന്റെ കണ്ണില്‍ മുളക് പൊടി എറിഞ്ഞാണ് ഡ്രൈവറെ മര്‍ദ്ദിച്ച് കാര്‍ തട്ടിയെടുത്തത്.

കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മൂന്നുപേരടങ്ങിയ സംഘമാണ് കാര്‍ തട്ടിയെടുത്തത്. ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പൊലീസ് മണിക്കൂറുകള്‍ക്കകം വാഹനം കന്ദംകുളം യൂണിറ്റി ആശുപത്രിയിലെ പാര്‍ക്കിങ്ങ് ഏരിയയില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ പൊലീസ് എത്തുംമുമ്പേ പ്രതികള്‍ കടന്നു കളഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.