തിരുവനന്തപുരം: കേരളം കൈവരിക്കുന്ന നേട്ടങ്ങളെ ഏത് തരത്തിലും ഇകഴ്ത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. കേരളത്തെ അതിദാരിദ്ര്യമുക്തമായി പ്രചരിപ്പിച്ചതിന് ശേഷം ഭീതിപരത്തുകയും സാമൂഹ്യവിരുദ്ധമായ പ്രചാരണങ്ങള്‍ നടത്തുകയുമാണ് പ്രതിപക്ഷം. അതിദാരിദ്ര്യമുക്തമായതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചവര്‍ക്ക് അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലെ മഞ്ഞക്കാര്‍ഡില്‍ നിന്ന് പേര് വെട്ടുമെന്നും അവരുടെ റേഷന്‍ വിഹിതം ഇല്ലാതാകുമെന്നുമുള്ള പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. ഈ നേട്ടത്തിന്റെ പേരില്‍ ഒരാളുടെയും പേര് എഎവൈ കാര്‍ഡില്‍നിന്നും കേന്ദ്രത്തിന് വെട്ടാനാകില്ല. എഎവൈയില്‍ പോലും വരാത്ത, ഒരു ആനുകൂല്യങ്ങളും ഇന്നേവരെ ലഭിക്കാത്ത ആളുകളെയാണ് സര്‍ക്കാര്‍ കൈപിടിച്ചുയര്‍ത്തിയത്.- മന്ത്രി വ്യക്തമാക്കി.

2021ലെ ആദ്യമന്ത്രിസഭായോഗം എടുത്ത ആദ്യതീരുമാനമാണ് കേരളത്തെ അതിദാരിദ്ര്യമുക്തമാക്കും എന്നത്. മന്ത്രിസഭായോഗം കഴിഞ്ഞ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതാണ് 2025 നവംബര്‍ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം നടത്തുമെന്ന്. നാലരക്കൊല്ലത്തെ കൃത്യമായ പ്രവര്‍ത്തനങ്ങളിലൂടെ നേടിയനേട്ടത്തെ എങ്ങനെയാണ് പിആര്‍ വര്‍ക്കാണെന്ന് പ്രതിപക്ഷത്തിന് പറയാനാകുക. ഒരുരേഖപോലും കാണാതെയാണ് പ്രതിപക്ഷവും ചില വിദഗ്ധരും പ്രസ്താവനകള്‍ നടത്തുന്നത്.

എങ്ങനെയാണ് അതിദരിദ്രരെ നിര്‍ണയിക്കുന്നത് എന്നതുള്‍പ്പെടെ കില പുറത്തിറക്കിയ കൈപ്പുസ്തകം ഉണ്ട്. ജൂലൈ 16ന് വിശദമായ മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വളന്റിയര്‍മാരും ഉള്‍പ്പെടെയുള്ള നാല് ലക്ഷത്തോളം പേര്‍ക്ക് പരിശീലനം നല്‍കി. അതിന് ശേഷമാണ് തദ്ദേശ സ്ഥാപനതലത്തില്‍ വിവരശേഖരണം നടത്തിയത്. 58,000ല്‍ അധികം ഫോക്കസ് ഗ്രൂപ്പുകള്‍ ലഭിച്ചവിവരങ്ങള്‍ ചര്‍ച്ച ചെയ്തു. വാര്‍ഡ് തലത്തിലുണ്ടാക്കിയ ജനകീയ സമിതി ഇത് പരിശോധിച്ച് ഓരോ വാര്‍ഡിലും പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടവരെ ശുപാര്‍ശ ചെയ്തു. ആ പട്ടിക ഗ്രാമസമിതി ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. അതിന് ശേഷം ഓരോ തദ്ദേശ സ്ഥാനപത്തിന്റെയും ഭരണസമിതി ഈ പട്ടിക അംഗീകരിച്ചു. ഇത്രയും അതിവിപുലമായ പ്രക്രിയ നടത്തിയപ്പോഴൊന്നും പ്രതിപക്ഷത്തിന് ഒരു വിമര്‍ശനവും ഉണ്ടായിരുന്നില്ല. 2022 മുതല്‍ ഓരോവര്‍ഷവും പദ്ധതിയുടെ അവലോകനം വിശദീകരിച്ചു. ഒരിക്കല്‍പോലും നിയമസഭയില്‍ ഒരുചോദ്യംപോലും ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.