കൊച്ചി: മമ്മൂട്ടിക്കൊപ്പമുളള നോമിനേഷന്‍ തന്നെ വലിയ സന്തോഷമാണെന്ന് നടന്‍ ആസിഫ് അലി. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം മുന്നോട്ടുള്ള ശ്രമങ്ങള്‍ക്കുള്ള വലിയ ധൈര്യം നല്‍കുന്നു. കരിയറില്‍ എപ്പോഴും കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇനിയും ശ്രമിച്ചു കൊണ്ടിരിക്കാനുള്ള ഊര്‍ജ്ജമാണ് അംഗീകാരമെന്നും ആസിഫ് അലി പറഞ്ഞു.

തൃശൂരില്‍ വച്ച് നടന്ന ചടങ്ങില്‍ സാസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ്, സൗബിന്‍ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.

മികച്ച നടിയായി ഷംല ഹാസയെ തെരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമയിലെ പ്രകടനമാണ് ഷംലയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. നടന്ന സംഭവം എന്ന ചിത്രത്തിലെ പ്രകടനത്തിന് ലിജോമോള്‍ സ്വഭാവനടിയായി. സൗബിന്‍(മഞ്ഞുമ്മല്‍ ബോയ്‌സ്), സിദ്ധാര്‍ത്ഥ് ഭരതന്‍(ഭ്രമയുഗം) എന്നിവരാണ് സ്വഭാവ നടന്മാര്‍. ജ്യോതിര്‍മയി(ബൊഗൈന്‍വില്ല), ദര്‍ശന രാജേന്ദ്രന്‍(പാരഡൈസ്), ടൊവിനോ(എആര്‍എം), ആസിഫ് അലി(കിഷ്‌കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു.

ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ചത്. മികച്ച സംവിധായകന്‍, മികച്ച സ്വഭാവനടന്‍ , മികച്ച ഛായാഗ്രാഹകന്‍, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകന്‍, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകല്‍പന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു.