കണ്ണൂര്‍: കണ്ണവത്ത് ചെങ്കല്‍ ക്വാറി ഉടമയില്‍ നിന്നും കൈക്കൂലിയായി ഫ്രിഡ്ജ് വാങ്ങിയ പോലിസ് ഉദ്യോഗസ്ഥനതിരെ വിജിലന്‍സ് അന്വേഷണം തുടങ്ങി. പോലീസ് ഉദ്യോഗസ്ഥന്റെ വാടകവീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ പാരിതോഷികമായി ഫ്രിഡ്ജ് വാങ്ങിയതായി കണ്ടെത്തി. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കണ്ണവം പോലീസ് സ്റ്റേഷനില്‍ പുതുതായെത്തിയ മലപ്പുറം സ്വദേശിയായ പോലീസുകാരനെതിരെയാണ് പരാതി ലഭിച്ചത്.

റഫ്രജിറേറ്ററിന്റെ സീരിയല്‍ നമ്പറില്‍നിന്ന് തലശ്ശേരിയിലെ കടയില്‍നിന്ന് വാങ്ങിയതാണെന്ന് മനസ്സിലായി. വാങ്ങിയത് ഒരു ചെങ്കല്‍പ്പണയുടമയാണെന്നും വിജിലന്‍സ് കണ്ടെത്തി. തനിക്കെതിരെ വിജലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ പോലീസുകാരന്‍ വ്യാഴാഴ്ച ചെങ്കല്‍പ്പണ ഉടമയ്ക്ക് ഗൂഗില്‍ പേ വഴി പണം നല്‍കി രക്ഷപ്പെടാനുള്ള ശ്രമവും നടത്തി. ഇതും വിജിലന്‍സ് തെളിവായെടുത്തിട്ടുണ്ട്. പോലീസുകാരനെതിരെ കേസെടുക്കുമെന്ന് വിജിലന്‍സ് അറിയിച്ചു.