ബെംഗളൂരു: എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമായ ആക്രമണത്തില്‍ ഗുരുതര പരിക്ക്. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. സ്‌കൂള്‍ പരിസരത്ത് വെച്ചാണ് 8-ാം ക്ലാസുകാരന്റെ സ്വകാര്യ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റത്. 3 കുട്ടികള്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥിയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. മര്‍ദിച്ച കുട്ടികള്‍, ആക്രമിക്കപ്പെട്ട കുട്ടിയോട് സ്‌കൂളിലേക്ക് പണവും മൊബൈല്‍ ഫോണുകളും കൊണ്ടു പോകാനായി പറഞ്ഞുവെന്നും ഇത് അനുസരിക്കാത്തതിനാണ് ക്രൂരനമര്‍ദനമെന്നും കുടുംബം പരാതിയില്‍ പറഞ്ഞു. കുട്ടിയെ ഇവര്‍ ശുചിമുറിയിലേക്ക് കൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.

അതേ സമയം, എഫ് ഐ ആര്‍ ഫയല്‍ ചെയ്യാന്‍ പൊലീസ് ആദ്യം മടി കാണിച്ചുവെന്നും, സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പിന്നീട് കേസ് ഫയല്‍ ചെയ്തതാണെന്നും കുടുംബം ആരോപിക്കുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം ജയലക്ഷ്മിപുരം പൊലീസ് കുട്ടികള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. അതേ സമയം, 4 വര്‍ഷമായി ഇത്തരത്തില്‍ ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ടെന്ന് ആണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. താന്‍ 4-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആരംഭിച്ചതാണിത്. എന്റെ അമ്മ അധ്യാപികയോട് പരാതിപ്പെട്ടിട്ടു പോലും ഇതില്‍ മാറ്റമുണ്ടായിട്ടില്ല. ഈ സംഭവം നടക്കുന്ന സമയത്ത് കൈ പിടിച്ച് സ്വകാര്യഭാഗത്ത് രണ്ടുതവണ ചവിട്ടിയതായും കുട്ടി പറഞ്ഞു.