തിരുവനന്തപുരം: കരിക്കകം സ്വദേശി ശിവപ്രിയയുടെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അന്വേഷണ കമീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചു. ശിവപ്രിയക്ക് അണുബാധയേറ്റത് ആശുപത്രിയില്‍നിന്നല്ലെന്നാണ് റിപ്പോര്‍ട്ടെന്നാണ് വിവരം.

ഒക്ടോബര്‍ 18ന് മൈക്രോബയോളജി വിഭാഗം നടത്തിയ പരിശോധനയില്‍ ലേബര്‍ റൂമും ഓപ്പറേഷന്‍ തിയറ്ററും അണുവിമുക്തമാണെന്ന് സര്‍ട്ടിഫൈ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത് കമീഷന്‍ അംഗീകരിച്ചു. എന്നാല്‍ ഇത് രോഗിയുടെ ബന്ധുക്കള്‍ അംഗീകരിക്കുന്നില്ല.

സ്റ്റഫെലോകോകസ് എന്ന ബാക്ടീരിയമൂലമുള്ള അണുബാധയാണ് ഏറ്റിട്ടുള്ളത്. ഇത് ആശുപത്രിക്ക് പുറത്തുനിന്നാണെന്ന നിഗമനത്തിലാണ് കമീഷന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.പ്രസവശേഷം ഡിസ്ചാര്‍ജ് ചെയ്ത ശിവപ്രിയയെ രണ്ടുദിവസത്തിനു ശേഷം പനിയും വയറിളക്കവുംമൂലം ആശുപത്രിയിലെത്തിക്കുകയും അണുബാധ സ്ഥിരീകരിക്കുകയുമായിരുന്നു. തുടര്‍ന്നാണ് മരിച്ചത്.

ആരോഗ്യമന്ത്രിയുടെ ഉത്തരവ് പ്രകാരം ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീത മേനോന്‍ അധ്യക്ഷയായുള്ള നാലംഗ സമിതിയാണ് അന്വേഷണം നടത്തിയത്.