വിഴിഞ്ഞം: നിയന്ത്രണം വിട്ടെത്തിയ ഓട്ടോറിക്ഷ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ വാനിന്റെ പിന്നിലിടിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വളഞ്ഞ് ഡ്രൈവര്‍ സീറ്റില്‍ കുടുങ്ങി. അപകടത്തെ തുടര്‍ന്ന് സ്ഥലതെത്തിയ വിഴിഞ്ഞം പോലീസ് അഗ്നിരക്ഷാസേനാ അധികൃതരെ വിളിച്ചുവരുത്തി ഓട്ടോറിക്ഷയുടെ മുന്‍ഭാഗം വെട്ടിമാറ്റിയാണ് ഓട്ടോ ഡ്രൈവര്‍ ശ്യാംകുമാറിനെ പുറത്തെടുത്തത്.

വണ്ടിയോടിച്ചിരുന്ന വണ്ടിത്തടം പൊറ്റവിള വീട്ടില്‍ ശ്യാംകുമാറിന്റെ(48)യും ഭാര്യ ശൈലജയുടെയും (47) കാലുകള്‍ക്ക് ഒടിവുണ്ട്. ഇവര്‍ക്ക് ഒപ്പം ഓട്ടോയിലുണ്ടായിരുന്ന സുഹൃത്തായ നെടുമങ്ങാട് സ്വദേശിനി സിന്ധു(48)വിനും ഗുരുതര പരിക്കേറ്റു. 108 ആംബുലന്‍സില്‍ പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു.

ശനിയാഴ്ച വൈകിട്ട് 4.30-ഓടെ കോവളം വിഴിഞ്ഞം റോഡിലെ തിയേറ്റര്‍ ജങ്ഷനിലായിരുന്നു അപകടമെന്ന് വിഴിഞ്ഞം പോലീസ് പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ പ്രമോദിന്റെ നേത്യത്വത്തില്‍ എ.എസ്.ടി.ഒ. ഷാജി, സേനാംഗങ്ങളായ ശ്യാംധരന്‍, പ്രണവ്, സാജന്‍രാജ്, ആന്റു, അരുണ്‍, ജിബിന്‍ എസ്. സാം, സജികുമാര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.