മുംബൈ: സ്‌കൂളില്‍ വൈകിയെത്തിയതിനു 100 തവണ ഏത്തമിടല്‍ ശിക്ഷ ഏറ്റുവാങ്ങിയ ആറാം ക്ലാസുകാരി മരിച്ച സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. വസായ് സാത്തിവലി കുവരപ്പാടയിലെ ശ്രീ ഹനുമന്ദ് വിദ്യാമന്ദിറില്‍ പഠിക്കുന്ന അന്‍ഷിക ഗൗഡാണ് (12) മരിച്ചത്. അധ്യാപകനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

ഈ മാസം 8നാണ് രോഗിയായ കുട്ടിയെ അധ്യാപകന്‍ ശിക്ഷിച്ചത്. ബാഗ് തൂക്കിയ നിലയില്‍ മകളെ 100 തവണ ഏത്തമിടീപ്പിച്ച നടപടി മനുഷ്യത്വരഹിതമായിരുന്നെന്നും തുടര്‍ന്നാണു മകളുടെ ആരോഗ്യനില മോശമായതെന്നും മാതാവ് ആരോപിച്ചു. തുടര്‍ന്ന് ആരോഗ്യനില മോശമായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.

അന്‍ഷിക അടക്കം 5 കുട്ടികളെ അധ്യാപകന്‍ ശിക്ഷിച്ചിരുന്നെന്നും അന്വേഷണം വേണമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) നേതാവ് സച്ചിന്‍ മോറെ ആവശ്യപ്പെട്ടു. അന്വേഷണം നടത്തുമെന്നു ബ്ലോക്ക് വിദ്യാഭ്യാസ ഓഫിസര്‍ പാണ്ഡുരംഗ് ഗലാങ്കെ വ്യക്തമാക്കി.