മഞ്ചേരി: കിടപ്പുരോഗികളായ വയോധികര്‍ താമസിക്കുന്ന വാടകവീട്ടില്‍ അതിക്രമിച്ചുകയറി കാഴ്ചയില്ലാത്ത വയോധികയുടെ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അയല്‍വാസിയായ 19കാരി അറസ്റ്റില്‍. പുല്ലൂര്‍ രാമന്‍കുളത്ത് തോമസ് ബാബുവും ഭാര്യ സൗമിനിയും താമസിക്കുന്ന വീട്ടിലാണ് അയല്‍വാസികളായ അമ്മയുടേയും മകളുടെയും ആക്രമണം.

സൗമിനിയുടെ കാതിലെ ഒരു പവന്റെ സ്വര്‍ണക്കമ്മലുകള്‍ കവര്‍ന്ന കേസിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി പുല്ലൂര്‍ അച്ചിപ്പമ്പന്‍ വീട്ടില്‍ റബിന്‍ഷ(19) യെയാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ മാതാവും ഒന്നാംപ്രതിയുമായ ജസീറമോള്‍(47) നേരത്തെ പോലീസ് പിടിയിലായിരുന്നു. ഒളിവില്‍ പോയ റബിന്‍ഷക്കായി പോലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് ഇരുവരും ചേര്‍ന്ന് വയോധികയെ ആക്രമിച്ച് കവര്‍ച്ച നടത്തിയത്.

വയോധികരെ പരിചരിക്കുന്ന സ്ത്രീ വീട്ടില്‍പോയ തക്കംനോക്കിയാണ് അയല്‍വാസികളായിരുന്ന പ്രതികള്‍ കവര്‍ച്ച നടത്തിയത്. വയോധികയുടെ കൈകള്‍ ഒരാള്‍ പിടിച്ചുവെക്കുകയും ശബ്ദം പുറത്തുവരാതിരിക്കാന്‍ മുഖം പൊത്തിപ്പിടിക്കുകയും ചെയ്തശേഷം കമ്മലുകള്‍ മറ്റെയാള്‍ ഊരിയെടുക്കുകയായിരുന്നു.