ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനിലെ ട്രാക്കില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തി. ചൊവ്വ രാവിലെ 9.15 ഓടെയാണ് പ്ലാറ്റ്‌ഫോം രണ്ടില്‍ മുട്ടിന് താഴെയുള്ള ഭാഗം കാണപ്പെട്ടത്. മൃതദേഹാവിഷ്ടത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നു. എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് എത്തിയ മെമുട്രെയിന്‍ ട്രാക്കില്‍നിന്ന് യാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് ശുചീകരണത്തൊഴിലാളികള്‍ കാല്‍ കണ്ടെത്തിയത്.

ട്രെയിനിന് മുന്നില്‍ ആരെങ്കിലും ആത്മഹത്യചെയ്താണോയെന്ന സംശമുണ്ട്. ട്രെയിനില്‍ കുടുങ്ങിയശേഷം ആലപ്പുഴയിലെത്തിയപ്പോള്‍ വീണതെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. ആരുടേതാണെന്ന് തിരിച്ചറിയാന്‍ ഡിഎന്‍എ അടക്കമുള്ള പരിശോധനയും നടത്തും. റെയില്‍വേ പൊലീസിന്റെ നേതൃത്വത്തില്‍ ഇന്‍ക്വിസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹാവിഷ്ടം മെഡിക്കല്‍കോളജിലേക്ക് മാറ്റി.

എറണാകുളത്തുനിന്ന് ആലപ്പുഴയിലേക്ക് എത്തിയ മെമു വിവിധസ്ഥലങ്ങളില്‍ സര്‍വിസ് നടത്തുന്നുണ്ട്. ആലപ്പുഴയില്‍നിന്ന് കൊല്ലം, കൊല്ലം കോട്ടയം, കോട്ടയം ഷെര്‍ണൂര്‍, ഷെര്‍ണൂര്‍ എറണാകുളം എന്നിങ്ങനെയാണ് സര്‍വീസ്. അതിനാല്‍ വിവിധ സ്‌റ്റേഷനുകളില്‍ വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.