ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ ശ്വാസകോശമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. എരുമേലി ഇരുമ്പൂന്നിക്കര പാറപ്പള്ളിയില്‍ ദിലീപിന്റെ മകള്‍ പി.ഡി ദിവ്യമോള്‍ (27) ആണ് മരിച്ചത്. പതിനൊന്നാംതീയതി മുതല്‍ ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന്, കേരളത്തിന് പുറത്തുള്ള വിദഗ്ധരെയടക്കം ചേര്‍ത്താണ് ചികിത്സ നടത്തിക്കൊണ്ടിരുന്നത്.

കീടനാശിനി ഉള്ളില്‍ചെന്നതിനെത്തുടര്‍ന്ന്, സെപ്റ്റംബര്‍ 12-നാണ് യുവതിയെ ആദ്യം ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡയാലിസിസ് നടത്തിയെങ്കിലും സ്ഥിതി ഗുരുതരമായതോടെ ഒക്ടോബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. വിഷംമൂലം ശ്വാസകോശം പൂര്‍ണമായും നശിച്ചിരുന്നു. ശ്വാസകോശം മാറ്റിവെയ്ക്കണമായിരുന്നു.

പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവ്യയുടെ നില ഗുരുതരമായതോടെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. വെന്റി ലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

മസ്തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ എ.ആര്‍ അനീഷിന്റ ശ്വാസകോശമാണ് ദിവ്യയ്ക്ക് തുന്നിച്ചേര്‍ത്തത്. ഇന്നലെ രാവിലെ മരിച്ചു. മാതാവ്: ഇന്ദു. സഹോദരന്‍:ദിലു. ഭര്‍ത്താവ്: അശോകന്‍. സംസ്‌കാരം നടത്തി.