തിരുവനന്തപുരം: സത്യം ജയിക്കുമെന്ന് ഉറപ്പായിരുന്നുവെന്നും കോടതിക്ക് നന്ദിയുണ്ടെന്നും തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ വൈഷ്ണ സുരേഷ്. വളരെയധികം സന്തോഷം തോന്നുന്നുവെന്നും പാര്‍ട്ടിയില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചുവെന്നും വൈഷ്ണ പറഞ്ഞു. ഹൈക്കോടതി ജഡ്ജിക്ക് നന്ദി അറിയിച്ച വൈഷ്ണ, ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും അഭിപ്രായപ്പെട്ടു. എല്ലാ സഹപ്രവര്‍ത്തകരും ഒന്നടങ്കമായി നിന്ന് പോരാടി. വിവാദം പോസിറ്റീവാകുമെന്ന് ആളുകള്‍ പറയുന്നു. അഞ്ച് ദിവസം പ്രചാരണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടല്ല, സ്വയം എടുത്ത തീരുമാനമാണെന്നും വൈഷ്ണ വ്യക്തമാക്കി.

വൈഷ്ണയ്ക്ക് വോട്ട് ചെയ്യാമെന്നും തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിന് പിന്നാലെയാണ് പ്രതികരണം. വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. വോട്ട് നീക്കിയ നടപടി റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് വൈഷ്ണ സുരേഷിന് മുട്ടട വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കാനുള്ള അവസരം ഉണ്ടായത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

സാങ്കേതികത്തിന്റെ പേരില്‍ 24 വയസുളള പെണ്‍കുട്ടിയ്ക്ക് മത്സരിക്കാന്‍ അവസരം നിഷേധിക്കുന്നത് അനീതിയാണെന്ന് സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് തന്നെ നീക്കം ചെയ്ത നടപടി ചോദ്യം ചെയ്താണ് വൈഷ്ണ സുരേഷ് ഹൈക്കോടതിയിലെത്തിയത്. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് അറിഞ്ഞത്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് തന്നെ ഒഴിവാക്കിയതെന്നും വോട്ടര്‍ പട്ടികയില്‍ പേരുള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. പ്രാഥമിക വാദം കേട്ട ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അനാവശ്യ രാഷ്ടീയം കളിച്ച് വോട്ടവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞു. ഒരു ചെറുപ്പക്കാരി മത്സരിക്കാന്‍ തയാറായി എത്തുമ്പോള്‍ ഇത്തരത്തിലാണോ പെരുമാറേണ്ടത്. അത് അനീതിയാണ്. സാങ്കേതികകാരണങ്ങള്‍ പറഞ്ഞ് 24 കാരിയുടെ വോട്ടവകാശം തടയരുതെന്നും കോടതി പറഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ജില്ലാ കലക്ടര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. വൈഷ്ണയേയും പരാതിക്കാരനേയും വിളിച്ചുവരുത്തി ഹിയറിങ് നടത്തണമെന്നും കോടകി നിര്‍ദേശം നല്‍കിയിരുന്നു. ഈ മാസം ഇരുപതിനകം വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് ജില്ലാ കലക്ടര്‍ തീരുമാനമെടുക്കണം. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കണമെന്നും സിംഗിള്‍ ബെഞ്ച് കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോടതിയുടെ കര്‍ശന നിര്‍ദേശത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഉത്തരവ് ഇപ്പോല്‍ പുറത്ത് വന്നിരിക്കുന്നത്.