കണ്ണൂര്‍: ശബരിമല സ്വര്‍ണ്ണത്തട്ടിപ്പ് കേസില്‍ ഇപ്പോള്‍ അറസ്റ്റിലായ പത്മകുമാറിന് പുറമെ കൂടുതല്‍ സി പി എം നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഭരണ സ്വാധീനം ഉപയോഗിച്ച് പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കരുതെന്നും കെ. പി. സി. സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.

കളവിന് നേതൃത്വം കൊടുത്ത പത്മകുമാറിനെ വൈകിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നിര്‍ബന്ധിതമായിരിക്കുകയാണ്. ഈ കേസില്‍ രാഷ്ട്രീയ നേതാക്കള്‍ പ്രതികളാണെന്ന് ഹൈക്കോടതി പല തവണ പറഞ്ഞെങ്കിലും രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് പ്രതികള്‍ രക്ഷ പ്പെടുകയായിരുന്നു.

തെളിവുകള്‍ കൃത്യമായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പത്മകുമാര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. വാസുവിനു പിന്നാലെ പത്മകുമാറും അകത്തായി. കൂടുതല്‍ സി.പി.എം നേതാക്കള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ 2019 മുതല്‍ 2025 വരെ നടന്ന കാര്യങ്ങള്‍ അന്വേഷിക്കണം. ഗൂഢാലോചനയും ചതിയും വഞ്ചനയുമാണ് നടത്തിയിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്ത് നഷ്ടപ്പെട്ട കോടികളുടെ സ്വര്‍ണ്ണം വിണ്ടെടുക്കണം. സ്വര്‍ണ്ണം ആര്‍ക്ക് വിറ്റു, എത്ര പണം കിട്ടി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും സണ്ണി ജോസഫ് പറഞ്ഞു.