തിരുവനന്തപുരം: ആഡംബര ബൈക്ക് വാങ്ങി നല്‍കാത്തതിനെ ചൊല്ലിയുള്ള വഴക്കിനിടെ പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. വഞ്ചിയൂര്‍ കുന്നുംപുറം തോപ്പില്‍ നഗറില്‍ പൗര്‍ണമിയില്‍ ഹൃദ്ദിക്ക്(28) ആണ് മരിച്ചത്. കമ്പിപ്പാര കൊണ്ട് പിതാവിന്റെ അടിയേറ്റ ഹൃദ്ദിക്ക് ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആഡംബര ബൈക്ക് വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃദ്ദിക്ക് നടത്തിയ ആക്രമണത്തില്‍ സഹികെട്ട് പിതാവ് വിനയാനന്ദ് തിരിച്ച് ആക്രമിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. ഒക്ടോബര്‍ 9ന് വഞ്ചിയൂരിലെ വീട്ടിലുണ്ടായ സംഭവത്തെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതര പരുക്കേറ്റ ഹൃദ്ദിക്ക് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. വിനയാനന്ദ് (52) പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ഹൃദ്ദിക്ക് അച്ഛനെയും അമ്മയെയും ആക്രമിക്കുന്നത് പതിവായിരുന്നെന്നു പൊലീസ് പറഞ്ഞു.

മകന്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് അടുത്തിടെ 12 ലക്ഷം രൂപയുടെ ബൈക്ക് മാതാപിതാക്കള്‍ വായ്പയെടുത്ത് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ ഒക്ടോബര്‍ 21ന് തന്റെ ജന്മദിനത്തിന് മുന്‍പ് 50 ലക്ഷം രൂപ മുടക്കി രണ്ട് ബൈക്കുകള്‍ കൂടി വാങ്ങി നല്‍കണമെന്ന് വാശി പിടിച്ചതാണ് അക്രമത്തില്‍ കലാശിച്ചത്. ഹൃദ്ദിക്ക് വിനയാനന്ദിനെ ആദ്യം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് അമ്മ അനുപമ പൊലീസിന് നല്‍കിയ മൊഴി. പിന്നാലെ തലയ്ക്ക് പിതാവിന്റെ അടികൊണ്ട് ബോധമറ്റു വീണ ഹൃദ്ദിക്കിനെ വിനയാനന്ദ് തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.