തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ തട്ടിപ്പ് നടന്ന സംഭവത്തില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന വിനിത ജൂലിയറ്റ്, ദിവ്യ ഫ്രാങ്ക്‌ളിന്‍, രാധാകുമാരി എന്നിവരും വിനിതയുടെ ഭര്‍ത്താവ് ആദര്‍ശുമാണ് പ്രതികള്‍. രണ്ടു വര്‍ഷം കൊണ്ട് മൂന്ന്‌പേരും ചേര്‍ന്ന് 66 ലക്ഷം രൂപ തട്ടിയെടുത്തു. ദിയകൃഷ്ണയുടെ ക്യൂആര്‍ കോഡിന് പകരം ജീവനക്കാരികളുടെ ക്യുആര്‍ കോഡുവഴി പണം തട്ടിയെടുക്കുകയായിരുന്നുവെന്നും കുറ്റപത്രത്തിലുണ്ട്. പ്രതികള്‍ ആഡംബര ജീവിതത്തിനായി പണം ഉപയോഗിച്ചുവെന്നും പോലീസ് വ്യക്തമാക്കുന്നു. വിശ്വാസ വഞ്ചന, മോഷണം, കൈവശപ്പെടുത്തല്‍, ചതി എന്നിവയാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.

ഓ ബൈ ഓസി എന്ന സ്ഥാപനത്തിലെ ജീവനക്കാരികള്‍ പണം തട്ടിയെടുത്തെന്ന് ദിയ കൃഷ്ണയുടെ പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറാണ് തിരുവനന്തപുരം അസി.കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഇതിന് പിന്നാലെ കൃഷ്ണകുമാറിനും ദിയ കൃഷ്ണകുമാറിനുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്നും പണം കവര്‍ന്നെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് ഇരുവര്‍ക്കുമെതിരായ പരാതി. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്നാണ് പോലീസ് കണ്ടെത്തല്‍.