കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ തിരുവനന്തപുരം ആര്‍പിഎഫിന്റെ കസ്റ്റഡിയില്‍. അഭിഭാഷകനെ കാണാന്‍ എത്തിയതാണ് എന്നാണ് ബണ്ടിചോര്‍ നല്‍കുന്ന വിശദീകരണം. ചോദ്യം ചെയ്യല്‍ തുടരുകയാണെന്ന് റയില്‍വേ പൊലീസ് അറിയിച്ചു. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അഭിഭാഷകനെ കാണാന്‍ എത്തിയെന്നാണ് മറുപടി നല്‍കിയതെങ്കിലും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മറ്റെന്തെലും ദുരൂഹത വിവിധ സ്ഥലങ്ങളിലായി നടത്തുന്ന യാത്രയില്‍ ഉണ്ടോയെന്നറിയാനാണ് ചോദ്യം ചെയ്യല്‍.

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലും ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിനെ കഴിഞ്ഞ ദിവസം റെയില്‍വേ പൊലീസ് തടഞ്ഞുവച്ചിരുന്നു. റെയില്‍വേ പൊലീസ് ഞായറാഴ്ച രാത്രി 8.30ഓടെ സ്റ്റേഷനില്‍ പരിശോധന നടത്തുന്നതിനിടെയാണ് വെയ്റ്റിങ് ഏരിയയില്‍ ബണ്ടി ചോറിനെ കണ്ടത്. സംശയം തോന്നി ചോദ്യംചെയ്യുകയായിരുന്നു. ഡല്‍ഹിയില്‍നിന്ന് ട്രെയിനിലാണ് എത്തിയതെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ പേരില്‍ നിലവില്‍ കേസുകളോ വാറന്റോ ഇല്ലാത്തതിനാല്‍ തിങ്കളാഴ്ച വിട്ടയച്ചു. അഭിഭാഷകനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ബണ്ടി ചോര്‍ പൊലീസിനോട് പറഞ്ഞത്. തൃശൂരിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട കേസില്‍ ഇയാളെ നേരത്തേ വിട്ടയച്ചിരുന്നു. എന്നാല്‍, ഹൈക്കോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി അഡ്വ. ബി എ ആളൂരിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ പറഞ്ഞത്. ആളൂര്‍ മരിച്ചവിവരം അറിഞ്ഞിരുന്നില്ലെന്നും പൊലീസിനോട് പറഞ്ഞു. വസ്ത്രങ്ങളടങ്ങിയ ബാഗ് മാത്രമാണ് കൈവശമുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി എഴുനൂറിലധികം കവര്‍ച്ചകേസുകളില്‍ പ്രതിയാണിയാള്‍. 2013 ജനുവരിയില്‍ തിരുവനന്തപുരം മരപ്പാലത്തെ വീട്ടില്‍ മോഷണം നടത്തിയതിന് പിടികൂടിയിരുന്നു. പത്തുവര്‍ഷത്തെ തടവ് അനുഭവിച്ചാണ് പുറത്തിറങ്ങിയത്. വീണ്ടും മോഷണം തുടര്‍ന്ന ബണ്ടി ചോറിനെ 2023ല്‍ യുപിയില്‍നിന്ന് ഡല്‍ഹി പൊലീസ് പിടികൂടിയിരുന്നു.