കോഴിക്കോട്: മലാപ്പറമ്പ് സെക്‌സ് റാക്കറ്റ് കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. 41 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. കേസിലെ 11, 12 പ്രതികള്‍ പോലീസ് ഡ്രൈവര്‍മാരാണ്. ധനസമ്പാദനം ലക്ഷ്യമിട്ട് ലൈംഗികവൃത്തി നടത്തിയെന്നും പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളികളായെന്നുമാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. ഇതിനായി പോലീസുകാര്‍ ഇടപാടുകാരെ അപ്പാര്‍ട്ട്മെന്റിലേക്ക് എത്തിച്ചെന്നാണ് കേസ്.

കഴിഞ്ഞ ജൂണ്‍ ആറിനാണ് ഫ്‌ളാറ്റില്‍ റെയ്ഡ് ഉണ്ടായതും പ്രതികളെ പിടികൂടിയതും. അനാശാസ്യകേന്ദ്രം നടത്തി അന്യായമായി പണം സമ്പാദിക്കണമെന്ന ഉദ്ദേശ്യത്തോടെ ഈ കേസില്‍ 10-ാം പ്രതിയും ഒന്നാം പ്രതിയുമായി ഒത്തുചേര്‍ന്ന് കോഴിക്കോട് വേങ്ങേരി നെടുങ്ങോട്ടൂരിലെ മലാപ്പറമ്പ് ഇയ്യപ്പാടി റോഡില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്‌ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തി ധനം സമ്പാദിച്ചു. ഒന്നാംപ്രതിയെ അനാശാസ്യകേന്ദ്രം ചുമതലക്കാരിയായി നിര്‍ത്തിയും രണ്ടും മൂന്നും പ്രതികള്‍ അനാശാസ്യകേന്ദ്രം നടത്തിപ്പിന് സഹായികളായിനിന്ന് ധനം സമ്പാദിച്ചെന്നുമാണ് കേസ്. 11-ഉം 12-ഉം പ്രതികള്‍ ഇടപാടുകാരെ സ്ഥാപനത്തിലെത്തിക്കുന്നതിനുള്ള സഹായം ചെയ്‌തെന്നും കുറ്റപത്രത്തിലുണ്ട്. കേന്ദ്രം നടത്തിപ്പുകാരി ബിന്ദുവും കെ. സനിത്ത്, കെ. ഷൈജിത്ത് എന്നീ പോലീസുകാരും ഉള്‍പ്പെടെ പന്ത്രണ്ടുപേരാണ് കേസിലുള്‍പ്പെട്ടവര്‍.