കൊല്ലം: കൊല്ലത്ത് നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കാല്‍നടയാത്രക്കാരനും ബൈക്ക് ഓടിച്ച യുവാവുമാണ് മരിച്ചത്. നിയന്ത്രണം വിട്ടെത്തിയ ബുള്ളറ്റ് കാല്‍നടയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം പോസ്റ്റില്‍ ഇടിക്കുക ആയിരുന്നു. അപകടത്തില്‍ രാമന്‍കുളങ്ങര സ്വദേശി അനൂപ്, വെസ്റ്റ് ബംഗാള്‍ സ്വദേശി ഗോബിന്ദ ദാസ് എന്നിവരാണ് മരിച്ചത്.

റോഡിലൂടെ നടന്നു വരികയായിരുന്ന ഗോബിന്ദ ദാസിനെയും മകന്‍ ജെതന്‍ ദാസിനെയും അനൂപ് ഓടിച്ച ബുള്ളറ്റ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബുള്ളറ്റ് സമീപത്തെ പോസ്റ്റിലിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അനൂപ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയില്‍ അനൂരിന്റെ സുഹൃത്തുക്കള്‍ സംഘര്‍ഷം ഉണ്ടാക്കുകയും തുടര്‍ന്ന് അനൂപിനെ സുഹൃത്തുക്കള്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അവിടെ വെച്ചാണ് അനൂപിന്റെ മരണം സ്ഥിരീകരിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനൂപിന്റെ സുഹൃത്തുക്കള്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചതിനെ ആശുപത്രി ജീവനക്കാര്‍ തടഞ്ഞതോടെയാണ് തര്‍ക്കമുണ്ടായത്. ഇത് സംഘര്‍ഷത്തില്‍ കലാശിച്ചു. ആശുപത്രിയിലെ ചില്ല് അനൂപിനൊപ്പം എത്തിയവര്‍ തകര്‍ക്കുകയും, ചില്ല് തെറിച്ച് വീണ് വനിതാ സെക്യൂരിറ്റി ജീവനക്കാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.