തിരുവനന്തപുരം: ലൈംഗികപീഡനം നേരിട്ട അതിജീവിതമാരെ അവഹേളിക്കുന്ന പ്രവണത നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കേരള വനിത കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. സത്യന്‍ സ്മാരക ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളെ കേവലം ഉപഭോഗവസ്തുക്കളായി കാണുന്ന തെറ്റായ വീക്ഷണഗതിക്ക് ശക്തിപകരുന്ന സമീപനങ്ങളാണ് അടുത്തകാലത്തായി കാണുന്നത്.

ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഓര്‍ഗനൈസ്ഡ് കാമ്പയിനുകള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു എന്നത് ആശങ്ക ഉണ്ടാക്കുന്നു. സംരക്ഷണം നല്കാന്‍ ബാധ്യസ്ഥരായവര്‍ തന്നെ സോഷ്യല്‍ മീഡിയ വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും അതിജീവിതമാരെയും അവരെ പിന്തുണയ്ക്കുന്നവരെയും മാനസികമായി തളര്‍ത്താന്‍ ശ്രമിക്കുകയാണ്. നിയമം അതിജീവിതമാര്‍ക്ക് നല്‍കുന്ന പരിരക്ഷയെപ്പോലും നിഷേധാത്മകമായ നിലയില്‍ കാണുന്നു എന്നാണ് സമീപകാല അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രവൃത്തികളെ ''നോര്‍മലൈസ്'' ചെയ്യുകയാണ് ചിലരുടെ ലക്ഷ്യം. ഇത് അനുവദിക്കാനാകില്ലായെന്നും, അതിജീവിതമാരെയോ അവര്‍ക്ക് സംരക്ഷണം നല്കുന്നവരെയോ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ ഐ ടി ആക്ടിലെ സെക്ഷന്‍ 67 ,67അ പ്രകാരവും 1986 ലെ The Indecent Representation of Women (Prohibition) Act പ്രകാരവും നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്നും അഡ്വ. പി സതീദേവി പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ ആകെ 250 പരാതികള്‍ പരിഗണിച്ചു. ഇതില്‍ 53 എണ്ണം പരിഹരിച്ചു. 14 എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. 5 പരാതികള്‍ കൗണ്‍സിലിങിന് വിട്ടു. ശേഷിച്ച 178 എണ്ണം അടുത്ത അദാലത്തില്‍ പരിഗണിക്കും.