പുനലൂര്‍: കാര്യറയില്‍ നിന്ന് ഒരുമാസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തി കുഴിച്ചു മൂടിയതെന്ന് പോലിസ് കണ്ടെത്തി. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് കുട്ടിയെ തമിഴ്‌നാട്ടിലെത്തിച്ച് കൊലചെയ്യുക ആയിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. കാര്യറ സ്വദേശിനി കലാസൂര്യയുടെ മകള്‍ അനശ്വരയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലാസൂര്യയും ഭര്‍ത്താവ് തെങ്കാശി പുളിയറ ഭഗവതിപുരം സ്വദേശി കണ്ണനുമാണ് പിടിയിലായത്.

അനശ്വരയെ കാണാനില്ലെന്നു പറഞ്ഞ് കലാസൂര്യയുടെ അമ്മ സന്ധ്യ കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10നു പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാകുന്നത്. ഒരു മാസം മുന്‍പാണ് അനശ്വരയെ കൊലപ്പെടുത്തിയത്. പുനലൂരിലുള്ള അകന്ന ബന്ധുവിനോടൊപ്പം താമസിച്ചിരുന്ന കലാസൂര്യയെ സ്റ്റേഷനില്‍ എത്തിച്ച് കുട്ടിയെക്കുറിച്ച് അന്വേഷിച്ചു.

വിശദമായി ചോദ്യം ചെയ്തപ്പോള്‍ ഒരു മാസം മുന്‍പു രാത്രിയില്‍ കണ്ണന്‍ മധുര ചെക്കാനൂരണി കോഴി ഫാമില്‍ വെച്ചു മദ്യലഹരിയില്‍ അനശ്വരയെ കൊലപ്പെടുത്തിയതായി പറഞ്ഞു. തുടര്‍ന്നു മധുര ജില്ലയിലെ ചെക്കാനൂരണി പൊലീസ് സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയതിലൂടെ അനശ്വരയെ കൊലപ്പെടുത്തിയതും മറവു ചെയ്തതും കണ്ടെത്തി. കലാസൂര്യ കുട്ടിയുടെ മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചതായി മനസ്സിലാക്കിയതോടെ ഇരുവരെയും ചെക്കാനൂരണി പൊലീസ് അറസ്റ്റ് ചെയ്തു.