തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ പിന്തുണച്ച യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. യുഡിഎഫ് കണ്‍വീനറും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ആരുടെ ഭാഗത്താണെന്ന് ചോദിച്ച ബിനോയ് വിശ്വം സ്ത്രീ പീഡകര്‍ക്കാണോ യുഡിഎഫ് വെഞ്ചാമരം വീശുന്നതെന്നും ചോദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ ചുമക്കുന്ന യുഡിഎഫിന് നടനെ തുണക്കാനും മടി കാണില്ല. യുഡിഎഫ് അവരുടെ ഭാഗത്താണെങ്കില്‍ ജനങ്ങള്‍ യുഡിഎഫിനെ ശിക്ഷിക്കും. യുഡിഎഫ് കണ്‍വീനറുടെ പ്രസ്താവന കണ്ട ഒറ്റ വോട്ടര്‍മാരും യുഡിഎഫിന് വോട്ട് ചെയ്യാന്‍ പോകുന്നില്ല. സ്ത്രീ വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന നടപടിയാണ് യുഡിഎഫിന്റേത്. അമ്മ, പെങ്ങന്മാരുള്ള ആര്‍ക്കും ഇതൊന്നും ക്ഷമിക്കാന്‍ കഴിയില്ല. ഞങ്ങള്‍ അതിജീവിതയുടെ ഭാ??ഗത്താണ് അവരുടെ പോരാട്ടത്തിന്റെ ഭാഗത്താണ്'. അദ്ദേഹം പറഞ്ഞു.

ദിലീപിന്റെ ഹുങ്കും പണക്കൊഴുപ്പും പ്രതാപവും കണ്ട് സിനിമയിലെ സ്ത്രീകള്‍ റാന്‍ മൂളാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീവിരുദ്ധമാണ് പ്രതിപക്ഷ നിലപാടെന്നും എല്‍ഡിഎഫ് എന്നും അതിജീവിതക്കൊപ്പമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. വിധിയുടെ അവസാന വാക്കായിട്ടില്ല. ഇപ്പോഴും പൂര്‍ണമായും സത്യം തെളിഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.