കാഞ്ഞങ്ങാട്: പോസ്റ്റല്‍ ബാലറ്റ് കിട്ടാത്തതിനാല്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ 500-ലേറെ ഉദ്യോഗസ്ഥരുടെ വോട്ട് അനിശ്ചിതത്വത്തില്‍. 900-ഓളം ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ചത്. ഇവര്‍ക്കുള്ള ബാലറ്റ് പേപ്പറുകള്‍ ശനിയാഴ്ചയാണ് അയച്ചത്. ഞായറാഴ്ച അവധിയായി.

സ്പീഡ് പോസ്റ്റുകള്‍ തരംതിരിക്കുന്നത് കാസര്‍കോട് പോസ്റ്റ് ഓഫീസില്‍ നിന്നാണ്. തിങ്കളാഴ്ച അവിടെയെത്തി തരംതിരിവ് കഴിഞ്ഞ് അതതു സബ് പോസ്റ്റ് ഓഫീസിലേക്കയച്ചെങ്കിലും ചൊവ്വാഴ്ച വൈകിട്ടുവരെ കിട്ടിയില്ല. ബുധനാഴ്ച രാവിലെ പോസ്റ്റ്മാന്‍ വീട്ടിലെത്തുമ്പോഴേക്കും അപേക്ഷകരായ പോളിങ് ഉദ്യോഗസ്ഥരെല്ലാം പോളിങ് സാമഗ്രികളുടെ വിതരണകേന്ദ്രത്തിലേക്ക് പോയിട്ടുണ്ടാകും.

11-ന് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇവര്‍ തിരിച്ചെത്തി വേണം പോസ്റ്റല്‍ വോട്ട് ചെയ്യാന്‍. തിരിച്ച് പോസ്റ്റ് ചെയ്യണമെന്നില്ല, അതത് കൗണ്ടിങ് സ്റ്റേഷനിലെത്തിച്ചാല്‍ മതി. 13-ന് രാവിലെ എട്ടിന് മുന്‍പ് എത്തിക്കണമെന്നുമാത്രം. എന്നാല്‍ അത് സാധിക്കുമോയെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

മിക്ക ഉദ്യോഗസ്ഥരുടെയും വീടും ഡ്യൂട്ടിയുള്ള പോളിങ് സ്റ്റേഷനും തമ്മില്‍ വലിയ അകലമുണ്ട്. 12-ന് ഉച്ചയ്‌ക്കോ വൈകിട്ടോ ആകും ഇവരില്‍ പലരും വീട്ടിലെത്തുക. വോട്ട് ചെയ്യും മുന്‍പേ ബാലറ്റ് പേപ്പറില്‍ ഗസറ്റഡ് ഉദ്യോഗസ്ഥന്റെ ഒപ്പ് വാങ്ങണം. ഈ നടപടിക്രമങ്ങളെല്ലാം 12-ന് തീര്‍ത്ത് 13-ന് രാവിലെ എട്ടിന് മുന്‍പ് കൗണ്ടിങ് സ്റ്റേഷനിലെത്തിക്കുകയെന്നത് ശ്രമകരമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.