കൊട്ടാരക്കര: എംസി റോഡില്‍ കൊട്ടാരക്കര ഭാഗത്ത് സ്ഥാപിച്ചിരുന്ന കൂറ്റന്‍ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി അടര്‍ന്ന് വീണ് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. കൈപ്പത്തി അറ്റു തൂങ്ങിയ കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരളീധരന്‍ പിള്ളയുടെ കൈപ്പത്തിക്കും വിരലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം എംസി റോഡില്‍ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കെഎസ്എഫ്ഇയുടെ കലക്ഷന്‍ ഏജന്റായ മുരളീധരന്‍പിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോള്‍ കൂറ്റന്‍ തൂണുകളില്‍ സ്ഥാപിച്ചിരുന്ന ലോഹപാളി അടര്‍ന്നു ശരീരത്തില്‍ വീഴുകയായിരുന്നു. ഇതോടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. മുറിവേറ്റു രക്തത്തില്‍ കുളിച്ചുകിടന്ന മുരളീധരന്‍പിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി.

ഈ ബോര്‍ഡ് വര്‍ഷങ്ങളായി അപകടാവസ്ഥയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. മുരളീധരന്‍പിള്ളയ്ക്ക് ജീവിതത്തിലേക്കു തിരിച്ചു വരാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പ്ലാസ്റ്റിക് സര്‍ജറി അടക്കം വേണ്ടി വരും. മുരളീധരന്‍പിള്ള കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.