ചെന്നൈ: തിരുപ്പോരൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ഥിനി ദാരുണമായി മരിച്ചു. രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്കു ഗുരുതര പരുക്കേറ്റു. നാലാം വര്‍ഷ വിദ്യാര്‍ഥിനിയും വെല്ലൂര്‍ സ്വദേശിനിയുമായ മിസ്ബ ഫാത്തിമ (21)യാണു മരിച്ചത്.

അപകടത്തില്‍പ്പെട്ട മലയാളികളായ നവ്യ (21), മുഹമ്മദ് അലി (21) എന്നിവരെ ഗുരുതര പരുക്കുകളോടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 10 വിദ്യാര്‍ഥികള്‍ 2 കാറുകളില്‍ മഹാബലിപുരത്ത് പോയി തിരിച്ചുവരുന്നതിനിടെ പുലര്‍ച്ചെ മൂന്നിനാണ് അപകടം. മിസ്ബ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ക്രോംപേട്ട് ബാലാജി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ പൂര്‍ണമായി തകര്‍ന്നു. ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.