തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് പരാജയം പ്രതീക്ഷിച്ചതല്ലെന്നും മികച്ച വിജയം എല്‍ ഡി എഫ് അര്‍ഹിച്ചിരുന്നതായും എന്നാല്‍ ജനവിധി മറിച്ചാണുണ്ടായതെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും എല്ലാ തിരഞ്ഞെടുപ്പിലും മുഖ്യപരിഗണനാ വിഷയങ്ങളായിക്കൊള്ളണമെന്നില്ല. ഏതേതു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ടു ചെയ്യേണ്ടതെന്ന് ആത്യന്തികമായി തീരുമാനിക്കുന്നത് ജനങ്ങള്‍ തന്നെയാണ്.

ജനവിധി അംഗീകരിക്കുന്നു.എന്നാല്‍ നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരു തിരഞ്ഞെടുപ്പില്‍ മുഖ്യപരിഗണനാ വിഷയമായില്ല എന്നു കരുതി അതൊന്നും ഉപേക്ഷിക്കാനാവില്ല.പവര്‍കട്ടും ലോഡ് ഷെഡിങ്ങും കേരളത്തെ ഇരുട്ടിലാക്കിയ യു ഡി എഫ് കാലം തിരികെ വരണമെന്നാണ് ഈ ജനവിധിയെന്ന് വാദിക്കുന്നവരുണ്ട്. പരീക്ഷക്കാലത്തും പാഠ പുസ്തകമെത്താത്ത യുഡിഎഫ് കാലം തിരിച്ചു വരാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തര്‍ക്കിക്കുന്നവരുണ്ട്.ക്ഷേമപെന്‍ഷന്‍ കിട്ടാത്ത യു ഡി എഫ് കാലത്തിനായാണ് ജനങ്ങള്‍ ദാഹിക്കുന്നതെന്ന് വ്യാഖ്യാനിക്കുന്നവരുമുണ്ട്.

ഞങ്ങള്‍ അങ്ങനെ കണക്കാക്കുന്നില്ല. എല്‍ ഡി എഫ് ഭരണത്തിന്റെ ഭാഗമായി നാട്ടിലുണ്ടായ നല്ല മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിച്ചതാണ് . അതൊന്നും തിരുത്തേണ്ടതല്ല. എന്നിട്ടും തദ്ദേശ വിധി മറിച്ചായത് എന്തു കൊണ്ടാണെന്ന് പരിശോധിക്കും. ജനങ്ങളില്‍ നിന്നും പഠിക്കും . തിരുത്തേണ്ടത് തിരുത്തും. ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ബോധ്യപ്പെടുത്തും.

ഇതിന് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെട്ടത് 2010ലായിരുന്നു. അന്നത്തെ പരാജയം ഇന്നത്തെ തിരിച്ചടിയേക്കാള്‍ ഏറെ കടുത്തതായിരുന്നു. ആ തിരഞ്ഞെടുപ്പിന്റെ അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടാണ് പിന്നീട് മഹാവിജയത്തിലേക്ക് എല്‍ഡിഎഫ് നടന്നു കയറിയത്. ഏതെങ്കിലും ഒരു പരാജയം ചരിത്രത്തിന്റെ അവസാനമല്ല. തിരികെ വരും. വിജയം നേടും തീര്‍ച്ച.കാരണം, ജനപക്ഷ രാഷ്ട്രീയം ആത്യന്തികമായി ജയിച്ചേ തീരൂ- സ്വരാജ് പറഞ്ഞു