പത്തനംതിട്ട: പോലീസുദ്യോഗസ്ഥരെ ദേഹോപദ്രവം ഏല്പിക്കുകയും സ്റ്റേഷനില്‍ അതിക്രമം കാട്ടി പൊതുമുതലുകള്‍ നശിപ്പിക്കുയും ചെയ്ത കേസില്‍ പ്രതിയെ റാന്നി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു. മാടമണ്‍ കണ്ണാട്ടുതറയില്‍ വീട്ടില്‍ എന്‍.എസ്. വിഷ്ണുവാ(37)ണ് അറസ്റ്റിലായത്. മാടമണില്‍ പൊതുജനശല്യമുണ്ടാക്കുന്നതായി വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലീസിനു നേരെ പ്രതി അസഭ്യം വിളിച്ച് കൊണ്ട് തിരിയുകയും ദേഹോപദ്രവം ഏല്പിക്കുകയുമായിരുന്നു.

എ.എസ്.ഐ.സണ്ണി, എസ്.സി.പി.ഒ പ്രസാദ് സി.പി.ഒ മാരായ,സുകേഷ്,വിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ജീപ്പില്‍ കയറ്റിയ പ്രതി വീണ്ടും അക്രമാസക്തനായി. ജീപ്പിനുളളില്‍ കിടന്ന ഹെല്‍മെറ്റുകള്‍ ചവിട്ടിപ്പൊട്ടിച്ചു. സ്റ്റേഷനിലെത്തിച്ചപ്പോള്‍ തടി മേശ പൊക്കിയെടുത്ത് തറയിലടിച്ച് നശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതി പെരുനാട് പോലീസ് സ്റ്റേഷന്‍ റൌഡി ലിസ്റ്റില്‍പ്പെട്ടയാളാണ്. വധശ്രമം ഉള്‍പ്പടെ നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റാന്നി പോലീസ് സ്റ്റേഷനില്‍ പോലീസുദ്യോഗസ്ഥരെ ചീത്ത വിളിച്ചതിനും ഭീഷണപ്പെടുത്തി ഡ്യൂട്ടിക്ക് തടസം സൃഷ്ടിച്ചതിനും എടുത്ത കേസുകളിലും പ്രതിയാണ്.