കൊല്ലം: പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടികളിലേക്കുള്ള ചുവടുമാറ്റം മാമ്പഴത്തറ സലീമിന് പുത്തരിയല്ല. പാര്‍ട്ടി പല കുറി മാറിയെങ്കിലും വിജയവും സലീമിനെ തേടി എത്താറുണ്ട്. ആദ്യം സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും ഇപ്പോള്‍ ബിജെപിയിലുമുളള ബിജെപി സ്ഥാനാര്‍ത്ഥി മാമ്പഴത്തറ സലീം ഇക്കുറി ജനവിധി തേടിയത് ആര്യങ്കാവ് ഗ്രാമപഞ്ചായത്തലെ പൂന്തോട്ടം വാര്‍ഡില്‍ നിന്നായിരുന്നു. എന്നാല്‍ ഇത്തവണ ജനവിധി സലീമിനെ തുണച്ചില്ല.

കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന വാര്‍ഡില്‍ 104 വോട്ടുകള്‍ക്ക് സിപിഐയുടെ പൊന്‍രാജ് മാമ്പഴത്തറ സലീമിനെ തോല്‍പ്പിച്ചു. സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. പിന്നീട് കോണ്‍ഗ്രസ്, ഡിഎംകെ, ബിജെപി പാര്‍ട്ടികളില്‍ മാറിമാറി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മാമ്പഴത്തറ സലീം തെരഞ്ഞെടുപ്പിലെ പ്രധാനിയായിരുന്നു.

1989ല്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് സലീം സിപിഐഎമ്മില്‍നിന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2010ല്‍ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു. എന്നാല്‍ 2015ല്‍ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു.

പിന്നീട് 2017ല്‍ ബിജെപിക്കൊപ്പം കൂടി. 2018ല്‍ ബിജെപി സംസ്ഥാനസമിതി അംഗമാകുകയും ചെയ്തു. എന്നാല്‍ 2021 ഡിസംബറില്‍ വീണ്ടും സിപിഐഎമ്മിലേക്ക് തിരികെപ്പോയി. ആ വര്‍ഷം സിപിഐഎം സ്ഥാനാത്ഥിയായി കഴുതുരുട്ടി വാര്‍ഡില്‍നിന്ന് വിജയിച്ചപ്പോള്‍ ഇനി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം പുനലൂര്‍ ഏരിയ സമ്മേളനവേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്.

2022 ജൂലായില്‍ സിപിഐഎമ്മില്‍നിന്നും ബിജെപിയിലേക്ക് വീണ്ടും ചുവട് മാറ്റം. 2023 മാര്‍ച്ചില്‍ ഡിഎംകെയിലേക്കും കളംമാറി ചവിട്ടി. സലീമിന്റെ ചുവടുമാറ്റം അവിടെയും തീര്‍ന്നില്ല , മാസങ്ങള്‍ക്കുമുന്‍പ് ഡിഎംകെയില്‍നിന്ന് ബിജെപിയിലേക്ക് വീണ്ടുമെത്തുകയായിരുന്നു. ബിജെപി സലീമിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല.