കണ്ണൂര്‍ :പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ വടിവാള്‍ ഏന്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും രാഷ്ട്രീയ എതിരാളികളുടെ വീടുകളില്‍ കയറി അക്രമം നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍.

ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുല്‍ എന്നിവരാണ് പിടിയിലായത്. മൈസൂരില്‍ വെച്ചാണ് പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകര്‍ത്തത് അടക്കം കുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ കുത്തകയായ കുന്നോത്ത് പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെ പാനൂര്‍ മേഖലയില്‍ പല ഇടങ്ങളിലും അക്രമ സംഭവങ്ങള്‍ നടന്നിരുന്നു. വടിവാളും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസമായ കഴിഞ്ഞശനിയാഴ്ച വൈകിട്ട് പാനൂരില്‍ യുഡിഎഫിന്റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഎം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവര്‍ത്തകരുടെ വീടുകളില്‍ കയറിയ അക്രമികള്‍ ചിലര്‍ക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറില്‍ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 25 വര്‍ഷങ്ങള്‍ക്കുശേഷമാണ് കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചത്. ഇതിന്റെ ഭാഗമായിട്ടാണ് പാറാട് ടൗണില്‍ ആഹ്ലാദപ്രകടനം നടന്നത്. ഇതിനിടയിലേക്ക് വാഹനങ്ങളില്‍ എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു. വ്യാപകമായ കല്ലേറുണ്ടായി. വടികള്‍ കൊണ്ട് ആളുകളെ ആക്രമിച്ചു. ഇതിനിടെ ലീഗ് ഓഫീസ് അടിച്ചു തകര്‍ത്തു.

യുഡിഎഫ് പ്രവര്‍ത്തകരെ തെരഞ്ഞ് വടിവാളുമായി വീടുകളിലേക്ക് പാഞ്ഞു കയറി. ചിലര്‍ക്ക് നേരെ വാളോങ്ങുകയും ചെയ്തു. അരിശം തീരാഞ്ഞ് വീടുകള്‍ക്ക് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും വെട്ടി പൊളിച്ചു. മണിക്കൂറുകളോളം പാറോടും പരിസരത്തും സിപിഎം അക്രമിസംഘം അഴിഞ്ഞാടുകയായിരുന്നു. വീടുകളില്‍ എത്തുമ്പോള്‍ മുഖം മനസിലാവാതിരിക്കാന്‍ പാര്‍ട്ടികൊടി കൊണ്ട് മുഖം മറച്ചു. പൊലീസ് നോക്കിയായിരുന്നു കലാപസമാനമായ അക്രമങ്ങള്‍ നടന്നത്. പാനൂര്‍ മേഖലയിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ ബോംബു പൊട്ടിക്കുന്നതും എതിരാളികള്‍ക്കു നേരെ ഭീഷണി ഉയര്‍ത്തുന്നതും വ്യാപകമാണ്. റെഡ് ആര്‍മി, കണ്ണൂര്‍ സഖാക്കള്‍ തുടങ്ങിയ പ്രൊഫൈലുകളില്‍ നിന്നും വ്യക്തിഗത അക്കൗണ്ടുകളില്‍ നിന്നുമാണ് ഭീഷണി ഉയരുന്നത്.