കോഴിക്കോട്: കോഴിക്കോട് തൊട്ടില്‍പ്പാലത്ത് യുവാവിനെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂതംപാറ സ്വദേശി വിജോ (36) ആണ് മരിച്ചത്. തൊട്ടില്‍പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാത്രിയോടെയാണ് സംഭവം. കാറിന്റെ പിന്‍സീറ്റിലെ ഗ്ലാസ് തകര്‍ത്താണ് ഡോര്‍ തുറന്ന് യുവാവിനെ പുറത്തെടുത്തത്. ബെംഗളൂരുവില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന വിജോ ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് എത്തിയതാണെന്നാണ് വിവരം.

വൈകിട്ട് നാലു മുതല്‍ ഈ കാര്‍ പരിസരത്ത് നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നു. കാറിനുള്ളില്‍ നിന്നും ആരും ഇറങ്ങാത്തത് കണ്ടതിനെതുടര്‍ന്ന് രാത്രിയില്‍ നാട്ടുകാര്‍ ചെന്നു നോക്കിയപ്പോഴാണ് യുവാവിനെ കണ്ടത്. കാറില്‍ നിന്ന് യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊട്ടില്‍പ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ പൊലീസ് വിശദമായി പരിശോധിക്കും. കാറില്‍ എസി ഓണ്‍ ചെയ്തിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് പ്രാഥമികമായി മനസിലാക്കിയിട്ടുള്ളത്. യുവാവിന് മറ്റെന്തെങ്കിലു ആരോഗ്യപ്രശ്‌നമുണ്ടോയെന്ന കാര്യമടക്കം അന്വേഷിക്കും.