കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരിച്ചുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തീരുമാനം. പാസ്‌പോര്‍ട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുള്‍പ്പെടെയുള്ള കാര്യമാണ് ദിലീപിന്റെ അഭിഭാഷകര്‍ കോടതില്‍ ബോധ്യപ്പെടുത്തിയത്.

പുതിയ സിനിമ റിലീസ് ചെയ്തുവെന്നും ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി വിദേശത്തേക്കുപോകേണ്ടിവരുമെന്നുമുള്ള ദിലീപിന്റെ വാദം കോടതി അംഗീകരിച്ചു. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ ചേര്‍ക്കപ്പെട്ടതോടെയാണ് ദിലീപിന്റെ പാസ്പോര്‍ട്ട് പിടിച്ചുവെച്ചത്. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ അവസാനിച്ചുവെന്ന് ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ തന്നെ ദിലീപ് പാസ്പോര്‍ട്ട് വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിവെച്ചതായിരുന്നു.

കേസില്‍ അപ്പീല്‍ പോകുന്നുണ്ടെന്നും അതിനാല്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യവ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് പാസ്പോര്‍ട്ട് വിട്ടുനല്‍കിയത്. നേരത്തെ, പാസ്പോര്‍ട്ട് കോടതിയുടെ കസ്റ്റഡിയിലായിരുന്നതില്‍ ഹൈക്കോടതിയില്‍ പ്രത്യേകം ഹര്‍ജി നല്‍കിയായിരുന്നു വിദേശയാത്ര നടത്തിയിരുന്നത്.

കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോള്‍ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചിരുന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്‌പോര്‍ട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്‌പോര്‍ട്ട് തിരിച്ച് നല്‍കരുതെന്നുമാണ്. എന്നാല്‍ വിഷയം ഇന്ന് വീണ്ടു പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തന്‍ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചെന്നും അതുകൊണ്ടുതന്നെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ്.

കേസില്‍ വിധി വന്നതിന് പിന്നാലെ സമൂഹികമാധ്യമങ്ങളിലെ സൈബറാക്രമണത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ അതിജീവിത. കോടതി ശിക്ഷിച്ച മാര്‍ട്ടിന്‍ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതില്‍ അടക്കമാണ് പരാതി. ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകള്‍ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിചാരണ കോടതി വിധിയക്ക് പിറകെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് അനുകൂലികള്‍ രൂക്ഷമായ സൈബര്‍ ആക്രമണം നടത്തുന്നുവെന്ന് അതിജീവിത മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കേസില്‍ 20 വര്‍ഷം കഠിന തടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാര്‍ട്ടിന്റെ വീഡിയോ അടക്കം ചൂണ്ടികാട്ടിയായിരുന്നു പരാതി. വീഡിയോയില്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാര്‍ട്ടിന്‍ ആരോപിക്കുന്നു. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പരാതിയില്‍ ശക്തമായ നടപടിയ്ക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.