കൊച്ചി: 'അണലി' എന്ന വെബ് സീരീസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ട് കൂടത്തായി കൊലക്കേസ് പ്രതി ജോളി (ജോളിയമ്മ ജോസഫ്) ഹൈക്കോടതിയെ സമീപിച്ചു. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് വി ജി അരുണ്‍ വെബ് സീരീസിന്റെ സംപ്രേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാരിനെയും കേസില്‍ കക്ഷിയാക്കാന്‍ നിര്‍ദേശിച്ചു. വിഷയം ജനുവരി 15- ന് വീണ്ടും പരിഗണിക്കും.

കൂടത്തായി കൊലക്കേസുമായി സാദൃശ്യമുള്ളതാണ് അണലി എന്ന വെബ് സീരീസിന്റെ കഥയെന്നും അതിനാല്‍ സംപ്രേഷണം വിലക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. വെബ് സീരീസിന്റെ ടീസറില്‍ ചില സാദൃശ്യങ്ങള്‍ ഉണ്ടെന്ന അനുമാനങ്ങളുടെ പേരില്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി അറിയിച്ചു. മിഥുന്‍ മാനുവല്‍ തോമസാണ് വെബ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. വിഷയം ജനുവരി 15ന് കോടതി വീണ്ടും പരിഗണിക്കും.

ആദ്യ ഭര്‍ത്താവടക്കം കുടുംബത്തിലെ ആറുപേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തി എന്നതാണ് ജോളിക്കെതിരായ കേസ്. റിട്ട. വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നാമറ്റം ടോം തോമസ് (66), ഭാര്യ റിട്ട. അദ്ധ്യാപിക അന്നമ്മ തോമസ് (60), ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് (40), അന്നമ്മയുടെ സഹോദരന്‍ എം എം മാത്യു മഞ്ചാടിയില്‍ (68), ടോം തോമസിന്റെ സഹോദരപുത്രന്‍ ഷാജു സക്കറിയാസിന്റെ ഭാര്യ സിലി (44), മകള്‍ ആല്‍ഫൈന്‍ (രണ്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്.