കൊച്ചി: നഷ്ടമായത് മലയാള സിനിമയുടെ ശ്രീ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പകരം വെയ്ക്കാനില്ലാത്ത കലാപ്രതിഭയായിരുന്നു ശ്രീനിവാസന്‍. നര്‍മ്മത്തില്‍ പൊതിഞ്ഞ് പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പകര്‍ന്ന് നല്‍കാന്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.നമുക്ക് ചുറ്റം കാണുന്നവരുടെ ജീവിതാനുഭവങ്ങളെ സത്യസന്ധവും കൃത്യതയോടെയും അഭിസംബോധന ചെയ്യാന്‍ ശ്രീനിവാസനെന്ന അതുല്യ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നു. തീക്ഷണമായ സാമൂഹിക വിമര്‍ശനങ്ങളിലൂടെയും ചിന്തിപ്പിച്ചും ചിരിപ്പിച്ചും പ്രായഭേദമന്യേ എല്ലാവരെയും ആസ്വദിപ്പിച്ച കലാകാരന്‍. വിശേഷണങ്ങള്‍ക്ക് അതീതമാണ് ശ്രീനിവാസന്റെ കഴിവുകള്‍.കാലാതീതമായി മലയാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്ന കഥകളും കഥാസന്ദര്‍ഭങ്ങളും സമ്മാനിച്ചശേഷമാണ് ശ്രീനിവാസന്‍ അരങ്ങൊഴിയുന്നത്. ശ്രീനിവാസന്റെ വിയോഗം സിനിമാ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.