കണ്ണൂര്‍: ഡിജിറ്റല്‍ അറസ്റ്റ് ചെയ്ത് പണം തട്ടാനുള്ള നീക്കം സൈബര്‍ പൊലീസിന്റെ സഹായത്തോടെ പൊളിച്ച് റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍. തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെയാണ് തട്ടിപ്പിനിരയാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കോള്‍ വന്ന ഉടന്‍ തട്ടിപ്പ് തിരിച്ചറിഞ്ഞ ഇദ്ദേഹം ഉടന്‍ തന്നെ വിവരം സൈബര്‍ പോലിസില്‍ അറിയിക്കുക ആയിരുന്നു. ഡാറ്റാ പ്രൊട്ടക്ഷന്‍ ബോര്‍ഡ് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വിളിച്ചാണ് പ്രമോദിനെയും ഭാര്യയേയും ഡിജിറ്റല്‍ അറസ്റ്റിലാക്കിയത്.

തട്ടിപ്പിന് തുടക്കമിട്ട ഫോണ്‍ കോള്‍ ഞായറാഴ്ചയാണ് പ്രമോദ് മഠത്തിലിനെ തേടി എത്തുന്നത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ ഒരു അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും നിരോധിച്ച സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചത്. ഇതിന്റെ തെളിവായി എഫ്‌ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി.

എന്നാല്‍, കോള്‍ വന്നയുടന്‍ തന്നെ പ്രമോദിന് കാര്യങ്ങള്‍ മനസ്സിലായി. തട്ടിപ്പുകാരോട് നയത്തില്‍ സംസാരിച്ച് നാളെ വിളിക്കാന്‍ പറഞ്ഞ് ഫോണ്‍ വെച്ച ശേഷം പ്രമോദും ഭാര്യയും ഉടന്‍ തന്നെ കണ്ണൂര്‍ സിറ്റി സൈബര്‍ പൊലീസിനെ വിവരമറിയിച്ചു. തിങ്കള്‍ രാവിലെ 11:30-ന് തട്ടിപ്പുകാര്‍ വിഡിയോ കോളില്‍ വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ സമയം സൈബര്‍ പൊലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി. പൊലീസിന്റെ നിര്‍ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. സംശയത്തിന് ഇടകൊടുക്കാതെ ഇവരോട് സംസാരിച്ചു.

ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യൂണിഫോം ധരിച്ച മലയാളിയായ വ്യാജ എന്‍ഐഎ ഉദ്യോഗസ്ഥന്‍ സ്‌ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരില്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാര്‍ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ വ്യാജ സിം കാര്‍ഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭാഷണത്തിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ എസ്.വി. മിഥുന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ വി. പ്രകാശന്‍, എം. ഷമിത്ത്, സിപിഒമാരായ പി. ദിജിന്‍. കെ. സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തിയത്.