കോട്ടയം: അമ്മയുടെ കരള്‍ പകുത്ത് ജീവിതത്തിലേക്ക് തിരികെ കയറിയ രേവതിക്ക് കുഞ്ഞ് പിറന്നു. കരള്‍ രോഗത്തെ അതിജീവിച്ച ശേഷം കുഞ്ഞ് പിറക്കുന്നത് അപൂര്‍വമാണ്. വലവൂര്‍ ഇന്ദുകുന്നേല്‍ രേവതി രമേശാണ് (27) കരള്‍രോഗത്തെ അതിജീവിച്ച ശേഷം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

പത്താംവയസ്സിലാണ് രേവതിക്ക് കരള്‍ മാറ്റിവെച്ചത്. കരളില്‍ ചെമ്പ് അടിയുന്ന അപൂര്‍വ അസുഖം ബാധിച്ചതിനെത്തുടര്‍ന്നാണ് കരള്‍ മാറ്റിവെക്കേണ്ടിവന്നത്. ''ഗര്‍ഭം ഉണ്ടെന്നറിഞ്ഞപ്പോള്‍ പല ഡോക്ടര്‍മാരെയും സമീപിച്ചെങ്കിലും റിസ്‌ക് ഉണ്ടെന്നുപറഞ്ഞ് ഒഴിവായി. അങ്ങനെയാണ് കോട്ടയം കാരിത്താസ് മാതാ ആശുപത്രിയിലെത്തിയത്. ആറുമാസംമുതല്‍ അവിടെ ഡോ. റെജി ദിവാകറിന്റെ മേല്‍നോട്ടത്തിലായിരുന്നു. കുഞ്ഞിന് വളര്‍ച്ചക്കുറവ് കണ്ടതുകൊണ്ട് 37-ാം ആഴ്ചയില്‍ സിസേറിയന്‍ നടത്തി'' -രേവതി പറഞ്ഞു.

രോഗം ബാധിച്ചതു മുതല്‍ മരുന്ന് കഴിക്കുന്നുണ്ട്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. എങ്കിലും ഗര്‍ഭം വെല്ലുവിളി ആയിരുന്നു. രേവതിയുടെ അമ്മ എം.ടി. മിനി, പാലാ ഗവണ്മെന്റ് ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റാണ്. രേവതിയുടെ ഭര്‍ത്താവ് പത്തനാപുരം ഇളമണ്ണൂര്‍ അനൂപ് ഭവനില്‍ അജിത് ആര്‍. നായരും കുടുംബവും നല്‍കിയ പിന്തുണ മിനി എടുത്തുപറയുന്നു.