തിരുവനന്തപുരം: ചിറയിന്‍കീഴില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. കൊല്ലത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടറായി ജോലി ചെയ്യുകയായിരുന്ന ആറ്റിങ്ങല്‍ തച്ചൂര്‍കുന്ന് തെന്നൂര്‍ലൈനില്‍ ഗീതാഞ്ജലിയില്‍ താമസിക്കുന്ന പ്രവീണ്‍ (45) ആണ് മരിച്ചത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍നിന്നാണ് ഉദ്യോഗസ്ഥന്‍ ട്രെയിനിന് മുന്നിലേക്ക് ചാടിയത്.

തിരുവനന്തപുരത്തേക്ക് പോയ കോര്‍ബ എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനിലെത്തിയപ്പോള്‍ പ്രവീണ്‍ അതിനു മുന്നിലേക്ക് ചാടുക ആയിരുന്നു. ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവം. വിവരമറിഞ്ഞ് ചിറയിന്‍കീഴ് പോലീസ് സ്ഥലത്തെത്തുകയും മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.