കൊല്ലം: കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കളെ പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടി. പഞ്ചിമ ബംഗാള്‍ സ്വദേശികളായ യുവാക്കളാണ് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് പൊലീസിന്റെ പിടിയിലായത്. ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ സിന്റ്റു മണ്ടല്‍(19),രാഹുല്‍ മണ്ടല്‍(19) എന്നിവരാണ് പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. തിരുവല്ല ഭാഗത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ഇരുവരും.

കൊല്ലം റൂറല്‍ ഡാന്‍സഫ് ടീമും കൊട്ടാരക്കര പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികളില്‍ നിന്ന് കഞ്ചാവ് കണ്ടെടുത്തത്. സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതല്‍പേര്‍ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം സംഭവവുമായി ബന്ധപെട്ടു വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതികളെ ചോദ്യം ചെയ്തു.

കൊല്‍ക്കത്തയില്‍ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രെയിന്‍ മാര്‍ഗ്ഗം ചെങ്ങന്നൂരില്‍ എത്തിച്ച ശേഷംഅവിടെ നിന്നും ബസില്‍ കൊട്ടാരക്കരയില്‍ എത്തുകയായിരുന്നുവെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു. ഡാന്‍സാഫ് എസ് ഐ ജ്യോതിഷ് ചിറവൂര്‍, കൊട്ടാരക്കര പൊലീസ് സ്റ്റേഷന്‍ എസ് ഐ രഘുനാഥന്‍, ആതിര, ഡാന്‍സാഫ് ടീം അംഗമായ സി പി ഒ അഭിലാഷ്, കൊട്ടാരക്കര പി എസ് എസ്.സി.പി.ഒ ദീപക്, സി.പി.ഒ അസര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.