പാലക്കാട്: ലോണ്‍ ആപ്പുകാരുടെ ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. മരിച്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഫോണിലൂടെ ഭീഷണി സന്ദേശം തുടരുകയാണ്. പാലക്കാട് കഞ്ചിക്കോട് മേനോന്‍പാറ സ്വദേശി അജീഷ് ആണ് ജീവനൊടുക്കിയത്. റുബിക് മണി എന്ന ആപ്ലിക്കേഷനില്‍ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്. തിരിച്ചടവ് വൈകിയതോടെ ഭീഷണി സന്ദേശം എത്തിയതായി കുടുംബം പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അജീഷിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഫോണ്‍ പരിശോധിച്ചപ്പോഴാണ് ലോണ്‍ ആപ്പ് ഭീഷണിയെക്കുറിച്ച് കുടുംബം മനസ്സിലാക്കിയത്. മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. അജീഷ് മരിച്ചതിന് ശേഷവും ഭീഷണി സന്ദേശം തുടര്‍ന്നുകൊണ്ടേയിരുന്നു. അശ്ലീല ദൃശ്യങ്ങളടക്കം ഫോണിലേക്ക് വന്നുകൊണ്ടിരുന്നു. ഇത് കണ്ടപ്പോഴാണ് സംഭവം മനസ്സിലായത്. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.

ആപ്പുവഴി 6000 രൂപയാണ് അജീഷ് ലോണ്‍ എടുത്തത്. എല്ലാ ആഴ്ചയും ആയിരം രൂപ വെച്ച് അടക്കണമെന്നാണ് ആവശ്യം. ഇതിനിടെ തിരിച്ചടവ് വൈകിയപ്പോഴാണ് ഭീഷണി വന്നുതുടങ്ങിയത്. വാട്‌സാപ്പ് കോള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം. ജോലി ചെയ്യുന്ന സ്ഥലത്ത് വരും, ബന്ധുക്കളെ വിവരമറിയിക്കും, അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കും തുടങ്ങി നിരവധി ഭീഷണി സന്ദേശം അജീഷിനെ ലഭിച്ചിരുന്നത്. ഇതുകൂടാതെ അജീഷിന്റെ ഫോണിലുള്ള കോണ്‍ടാക്ടുകള്‍ മുഴുവനും അവര്‍ എടുത്ത് സ്‌ക്രീന്‍ ഷോട്ട് എടുത്തയച്ചിരുന്നു. ആരൊക്കെയാണ് ബന്ധുക്കള്‍ എന്നൊക്കെ മറുപുറത്തുള്ളവര്‍ കൈക്കലാക്കിയിരുന്നു. ഭീഷണിയില്‍ മാനസിക സമ്മര്‍ദ്ദം താങ്ങാനാവാതെ ആയിരുന്നു അജീഷിന്റെ ആത്മഹത്യ.