പാലക്കാട്: ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ സ്വകാര്യ സ്‌കൂളിലെ കായികാദ്ധ്യാപകനെതിരെ ഒരു വിദ്യാര്‍ത്ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരെ മൂന്നാമതും ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കൗണ്‍സിലിങ്ങിനിടയിലാണ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. കായികാദ്ധ്യാപകനായ വടക്കഞ്ചേരി വടക്കേക്കര സ്വദേശി മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി.

പാലക്കാട് നഗരത്തിലെ സ്വകാര്യ സ്‌കൂളില്‍ പഠിക്കുന്ന മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് അധ്യാപകനെതിരെ ലൈംഗിക പരാതി നല്‍കുന്നത്. റിമാന്‍ഡിലുള്ള പ്രതി പഠിപ്പിച്ചിരുന്ന സ്‌കൂളിലെ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനാണ് പൊലീസിന്റെ തീരുമാനം. അദ്ധ്യാപകന്റെ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അതേസമയം, സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തും. ലൈംഗികാതിക്രമം അറിഞ്ഞിട്ടും പൊലീസില്‍ വിവരമറിയിക്കുന്നതില്‍ വീഴ്ച പറ്റിയോ എന്ന് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കും.