കൊച്ചി: രണ്ടു വയസ്സുള്ള കുഞ്ഞിനെ വെള്ളത്തില്‍ ശ്വാസംമുട്ടിച്ച് കൊന്ന കേസില്‍ അമ്മയുടെ സുഹൃത്തിന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കൊല്ലം സ്വദേശി സുഭാഷിനെ (43) യാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് (പോക്‌സോ) കോടതി ശിക്ഷിച്ചത്. 2010 ഫെബ്രുവരി 25 നാണ് സുഭാഷ് സുഹൃത്തായ യുവതിയുടെ ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയത്.

2009-ല്‍ ഭര്‍ത്താവ് ഗള്‍ഫില്‍ പോയസമയത്ത് സുഹൃത്ത് സുഭാഷിനൊപ്പം ജീവിക്കാനായി കുട്ടിയുടെ അമ്മ ബംഗാളിലേക്ക് പോയി. ഇവര്‍ പിന്നീട് തിരിച്ചെത്തി തോപ്പുംപടിയിലെ ലോഡ്ജില്‍ താമസിക്കവെയാണ് സംഭവം. കുട്ടിയുടെ അമ്മ ഉറങ്ങിയസമയം രാവിലെ ഏഴിന് മകന്‍ ആദിത്യനെ പൈപ്പിന്‍ചുവട്ടിലും പിന്നീട് ബക്കറ്റിലും വെള്ളത്തില്‍ മുക്കുകയായിരുന്നു. അപകടമാണെന്ന് വരുത്തി കുട്ടിയെ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോ. ജിജോ പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.

കുട്ടിയെ ഒഴിവാക്കി അമ്മയ്ക്കൊപ്പം ജീവിക്കാനായിരുന്നു കൊലപാതകം. അഡീഷനല്‍ സെഷന്‍സ് ജഡ്ജി സി കെ മധുസൂദനനാണ് ശിക്ഷ വിധിച്ചത്. പ്രതി പിഴ അടച്ചാല്‍ തുകയ്ക്ക് അമ്മ അര്‍ഹയല്ലെന്നും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി എ ബിന്ദു ഹാജരായി. പള്ളുരുത്തി ഇന്‍സ്‌പെക്ടര്‍ കെ സജീവാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ പ്രധാന സാക്ഷി കൂറുമാറിയെങ്കിലും സാഹചര്യത്തെളിവുകള്‍ പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.