സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഇന്നുമുതല്‍ ഒ.പി ചികിത്സ മുടങ്ങും. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാലത്തേക്ക് ഒ.പി ബഹിഷ്‌കരിക്കും. ഡോക്ടര്‍മാര്‍ അധ്യാപനം ബഹിഷ്‌കരിക്കുന്നതോടെ മെഡിക്കല്‍ വിദ്യാര്‍ഥികളും പ്രതിസന്ധിയിലാകും. ഈ മാസം ഒന്‍പതു മുതല്‍ അനിശ്ചിതകാലത്തേക്ക് ശസ്ത്രക്രിയകളും മറ്റു ചികിത്സകളും നിര്‍ത്തിവയ്ക്കാനും തീരുമാനമുണ്ട്.

അവശ്യ സേവനങ്ങളായ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐ.സി.യു, ഐപി ചികിത്സ, മറ്റ് അടിയന്തര ചികിത്സകള്‍, അടിയന്തര ശസ്ത്രക്രിയകള്‍, പോസ്റ്റ്മോര്‍ട്ടം എന്നിവയെ സമരപരിപാടികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശമ്പളപരിഷ്‌കരണ കുടിശ്ശികയും ഡി.എ കുടിശ്ശികയും ഉടന്‍ നല്‍കുക, എന്‍ട്രി കേഡറിലെ ശമ്പള അപാകതകള്‍ പരിഹരിക്കുക,ഡോക്ടര്‍ ക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകതുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.