കൊച്ചി: വില്‍പ്പനയ്ക്കായി ഗോവയില്‍ നിന്നും കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ കേസില്‍ യുവാവിന് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. പത്തനംതിട്ട സ്വദേശി അഭിജിത്ത് ജി. നായരെ (25) ആണ് എറണാകുളം സെക്കന്‍ഡ് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി രേഷ്മ ശശിധരന്‍ ശിക്ഷിച്ചത്. 2023 ഓഗസ്റ്റ് 15നാണ് അഭിജിത്ത് നേത്രാവതി എക്‌സ്പ്രസ് ട്രെയിനില്‍ മദ്യം കടത്തിയത്. നാലര ലീറ്റര്‍ വിദേശ മദ്യം ആറ് കുപ്പികളിലായി നേത്രാവതി എക്‌സ്പ്രസ് ട്രെയിനില്‍ കേരളത്തിലേക്ക് വില്‍പനയ്ക്കായി എത്തിക്കുക ആയിരുന്നു.

എറണാകുളം റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.രതീഷ് റജിസ്റ്റര്‍ ചെയ്ത കേസില്‍, എറണാകുളം റെയില്‍വേ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ.അനില്‍കുമാറും സംഘവുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.സുജയുടെ നേതൃത്വത്തിലാണ് പ്രോസിക്യൂഷന്‍ നടപടികള്‍ നടന്നത്.